കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തിൽ അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ കിട്ടാതെമരിച്ചെന്ന വേണുവിന്റെ കുടുംബത്തിന്റെ പരാതിയിലായിരുന്നു അന്വേഷണം.
ജോയിന്‍റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ വേണുവിന് നൽകിയെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാർ അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നൽകിയിരുന്നു. കേസ് ഷീറ്റിലും ചികിത്സ സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അതേസമയം വേണുവിന്‍റെ ശബ്ദ സന്ദേശം സംബന്ധിച്ച് കുടുംബത്തിന്‍റെ ഭാഗത്തുനിന്ന് കൂടുതൽ വ്യക്തത വരുത്തണമെന്ന നിർദ്ദേശം റിപ്പോർട്ടിലുണ്ട്. ഇതിനായി വേണുവിന്‍റെ ഭാര്യ സിന്ധുവിൽ നിന്ന് വിവരങ്ങൾ തേടും.
അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് പഠിച്ചതിനുശേഷം തുടർ നടപടികൾ സ്വീകരിക്കും എന്നാണ് ഡിഎംഇയുടെ നിലപാട്. ഇതുകൂടി ഉൾപ്പെടുത്തിയായിരിക്കും ആരോഗ്യ മന്ത്രിക്ക് അന്തിമ റിപ്പോർട്ട് കൈമാറുക.
















