ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ചുദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ബന്ധുവിന്റെ അവസരോചിതമായ ഇടപെടൽ കാരണം പരാജയപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് റാഫിയ, ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജയനഗർ സ്വദേശിയായ അസ്മ ബാനുവിന്റെ അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ജനറൽ വാർഡിലെത്തിയ പ്രതികൾ അസ്മ ബാനുവുമായി സൗഹൃദം സ്ഥാപിച്ചു. അസ്മ ശുചിമുറിയിൽ പോയ തക്കത്തിന് റാഫിയ കുഞ്ഞിനെ എടുത്ത് കടന്നുകളയാൻ ശ്രമിച്ചു. ഈ സമയം അസ്മയുടെ സഹോദരി സിമ്രാൻ ഈ നീക്കം ശ്രദ്ധിക്കുകയും ഇവരെ തടഞ്ഞുനിർത്തി ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിൻ്റെ പിന്നിലെ യഥാർഥ ലക്ഷ്യം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
















