ഹരിയാനയിൽ നിന്ന് രണ്ട് എകെ-47 തോക്കുകളും 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും കണ്ടെടുത്ത പോലീസ്. ഹരിയാനയിൽ ഹരിദാബാദിൽ വെച്ചാണ് സംഭവം. കഴിഞ ദിവസം ശ്രീനഗറില്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകൾ പതിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് കശ്മീരി ഡോക്ടറെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം. അനന്തനാഗിലെ സർക്കാർ മെഡിക്കല്‍ കോളേജിലെ അധ്യാപകനായ ഡോക്ടര്‍ അദീല്‍ അഹ്‌മദ് റാത്തറിന്റെ ലോക്കറില്‍ നിന്നും ഒരു എകെ-47 തോക്കും കണ്ടെടുത്തിരുന്നു. അറസ്റ്റിലായ ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫരീദാബാദില്‍ നിന്ന് സ്‌ഫോടകവസ്തുക്കളും എകെ-47 തോക്കും മറ്റ് വെടിക്കോപ്പുകളും ജമ്മു കശ്മീര്‍ പോലീസ് കണ്ടെടുത്തത്.
ഡോ. അദീലിന്റെ അറസ്റ്റ് മറ്റൊരു ഡോക്ടർ ആയ മുജാഹില്‍ ഷക്കീലിലേക്ക് ആണ് അന്വേഷണം എത്തിച്ചത്, തുടർന്ന് ആ ഡോക്ടറെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ചോദ്യം ചെയ്തതിന്റെ ഫലമായിയാണ് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തത്. ഇയാള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.
കണ്ടെത്തലുകൾ എല്ലാം ഒരു വലിയ ശൃംഖലയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും ഉറവിടവും യഥാര്‍ത്ഥ ലക്ഷ്യവും കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ ശ്രമിച്ചുവരികയാണ്. ജമ്മു കശ്മീര്‍, ഹരിയാന പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തത്.
ഡോക്ടര്‍ റാത്തറിനെതിരെ നേരത്തെ ആയുധ നിയമപ്രകാരവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരവും (യുഎപിഎ) കേസെടുത്തിരുന്നു. ഭീകര ശൃംഖലകളുടെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ടെന്നും, ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകളെയും ഇത്തരം ശൃംഖലകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട് എന്നുമാണ് ഡോക്ടറുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.
ദേശീയ തലസ്ഥാനത്തിന് ഇത്രയും അടുത്ത് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതിന് പിന്നിലെ പദ്ധതി എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇതേക്കുറിച്ച് കൂടുതല്‍ കണ്ടെത്താനായി സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതുമായും സംസ്ഥാനാന്തര ആയുധക്കടത്ത് ശൃംഖലകളുമായും ഉള്ള ബന്ധങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
















