സഞ്ജു സാസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഏറ്റവും ആദ്യം സമീപിച്ച ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സഞ്ജുവിനെ വിട്ട് നല്‍കാന്‍ കടുത്ത ഉപാധികള്‍ രാജസ്ഥാന്‍ മുന്നോട്ടുവച്ചതോടെ പ്ലെയര്‍ ട്രേഡ് ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. ഇതോടെ കെകെആറും ഡല്‍ഹി ക്യാപിറ്റല്‍സും രംഗത്തെത്തിയെങ്കിലും പകരമായി ആവശ്യപ്പെട്ട താരങ്ങളെ നല്‍കാന്‍ കഴിയാതെ പിന്മാറേണ്ടി വന്നു.
സിഎസ്‌കെയുടെ തുടര്‍ച്ചയായുള്ള ശ്രമങ്ങളുടെ ഫലമായി പ്ലെയര്‍ ട്രേഡ് ചര്‍ച്ചകള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. സഞ്ജുവിന് പകരം അതേ പ്രതിഫല തുകയായ 18 കോടി കരാറുള്ള ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും അതോടൊപ്പം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെയും വിട്ടുനല്‍കി കരാര്‍ ഒപ്പിടുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, ഈ ഓഫറിലും രാജസ്ഥാന് തൃപ്തിയായിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോട് ചെയ്യുന്നു. ഇത് സഞ്ജുവിന്റെ ട്രാന്‍സ്ഫര്‍ നീക്കത്തിലെ മറ്റൊരു സങ്കീര്‍ണതയെക്കുറിച്ച് സൂചന നല്‍കുന്നു.
ജഡേജയെ സ്വീകരിക്കാമെന്ന് അംഗീകരിച്ചെങ്കിലും ദക്ഷിണാഫ്രിക്കയുടെ ഏറ്റവും അപകടകാരിയായ വെടിക്കെട്ട് വീരന്‍ ഡെവാള്‍ഡ് ബ്രെവിസിനെ കൂടി വേണമെന്നായിരുന്നു രാജസ്ഥാന്റെ ഡിമാന്റ്. ബ്രെവിസിനെ നല്‍കാന്‍ സിഎസ്‌കെ ഒരുക്കമല്ല. ഇതോടെ ശിവം ദുബെയെ ചോദിച്ചുനോക്കിയെങ്കിലും സിഎസ്‌കെ വഴങ്ങിയില്ല. ശ്രീലങ്കന്‍ താരം മഹീഷ പതിരാനയിലും രാജസ്ഥാന്‍ കണ്ണുവച്ചു. സാം കറനെ നല്‍കാമെന്ന ഓഫര്‍ പൂര്‍ണ തൃപ്തിയില്ലാതെയാണ് രാജസ്ഥാന്‍ സ്വീകരിച്ചത്. ട്രാന്‍സ്ഫര്‍ കരാറില്‍ ഏര്‍പ്പെടുന്ന മൂന്ന് കളിക്കാരുടെയും രേഖാമൂലമുള്ള സമ്മതപത്രമാണ് ഇനി വേണ്ടത്. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന് ഇവ കൈമാറിയാല്‍ പ്ലെയര്‍ ട്രേഡ് സാധ്യാവും.കരാര്‍ നടന്നാല്‍ വര്‍ഷങ്ങള്‍ വീണ്ട സഞ്ജു-രാജസ്ഥാന്‍ ബന്ധവും ജഡേജ-സിഎസ്‌കെ ബന്ധവും അവസാനിക്കും.
ഏഴ് വര്‍ഷത്തെ ബന്ധമാണ് സഞ്ജു-രാജസ്ഥാനും തമ്മിലുള്ളത്.സിഎസ്‌കെയില്‍ സഞ്ജുവിന് മികച്ച അവസരമാണ് കാത്തിരിക്കുന്നത്. ധോണി വിരമിക്കുന്നതോടെ ഏറ്റവും പ്രധാന റോളിലേക്ക് അദ്ദേഹം മാറിയേക്കും. സഞ്ജുവിന്റെ കാര്യത്തില്‍ അവര്‍ക്ക് ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ട്. റുതുരാജിന് പകരം നായകസ്ഥാനവും ലഭിച്ചേക്കാം. സഞ്ജുവിന്റെ ഇഷ്ട ബാറ്റിങ് ഓര്‍ഡറായ ഓപണിങ് സ്ഥാനത്തിനും തടസമുണ്ടാവില്ല.
















