എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടനയോട്ടത്തിൽ വിദ്യാര്‍ത്ഥികള്‍ ആർ.എസ്.എസ്. ഗണഗീതം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ഇളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ കെ പി ഡിന്റോ. രാജ്യം മുഴുവൻ ഗണഗീതം ചൊല്ലിയ 20 കുട്ടികൾക്കൊപ്പമാണെന്ന് സ്‌കൂൾ പ്രിൻസിപ്പൽ കെ പി ഡിന്റോ പറഞ്ഞു. നട്ടെല്ലുയർത്തി ആരുടെയും മുന്നിൽ ഭാരതത്തിന് വേണ്ടി ഉറച്ച് നിൽക്കണമെന്നും പ്രിൻസിപ്പൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പറഞ്ഞു.
എവിടെ നിന്നോ ഉയർന്ന വിമർശനം കാരണം റെയിൽവെ ആദ്യം ഗണഗീതം പിൻവലിച്ചത് വേദനിപ്പിച്ചു. നമ്മുടെ അഭ്യർത്ഥന മാനിച്ച് ആറ് മണിക്കൂറിനുള്ളിൽ റെയിൽവെ അത് വീണ്ടുമിട്ടു. നമ്മൾ ആലപിച്ച പാട്ടിനെ പലരും പല പേരുകൾ വിളിക്കുന്നു എന്നേയുള്ളൂ. ആർഎസ്എസ് ഇതിനെ ഗണഗീതം എന്ന് വിളിക്കുന്നു. നമുക്കിത് ദേശഭക്തിഗാനമാണ്. ദേശഭക്തിഗാനം നമുക്ക് ലക്ഷ്യത്തിലേയ്ക്കുള്ള മാർഗമാണ്. നിങ്ങൾ നിങ്ങളുടെ ഭാഷയിൽ പറഞ്ഞു, തങ്ങൾ തങ്ങളുടെ ഭാഗം പറഞ്ഞു. ദേശഭക്തിഗാനം ദേശത്തിൻ്റേതാണെന്നും കെ പി ഡിന്റോ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിക്കുന്ന വീഡിയോ സതേൺ റെയിൽവേ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാണ് വിവാദമായത്. വിമർശനം ശക്തമായതോടെ പോസ്റ്റ് നീക്കം ചെയ്യുകയും, പിന്നീട് വീണ്ടും പ്രസിദ്ധീകരിക്കുകയുമായിരുന്നു.
















