ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് രാജ്യം കനത്ത ജാഗ്രതയിൽ. രാജ്യ വ്യാപകമായി പരിശോധന പുരോഗമിക്കുകയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. രാജ്യത്തെ എയർപോർട്ടുകൾ മെട്രോ സ്റ്റേഷനുകൾക്ക് ജാഗ്രത നിർദ്ദേശം. സാവധാനത്തിൽ നീങ്ങിയ വാഹനം ട്രാഫിക് സിഗ്നലിൽ നിർത്തി. പിന്നാലെ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. റോഡിന് നടുവിലാണ് സ്ഫോടനം നടന്നത്. കാറിന് സമീപമുണ്ടായിരുന്നവർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ കത്തി നശിച്ചു. സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സ്ഫോടനത്തിന്റെ ആഘാതം നിരീക്ഷിച്ച ഉന്നത ഉദ്യോഗസ്ഥർ അട്ടിമറി സാധ്യതയും തള്ളുന്നില്ല. സ്ഫോടനം സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ പറയുന്നു.
ഡൽഹിയിലെ എല്ലാ മാർക്കറ്റുകളും ഷോപ്പിംഗ് ഏരിയകളും അടച്ചിടാൻ ഡൽഹി സർക്കാരും ഡൽഹി പോലീസും നിർദേശം നൽകി. രാജ്യത്തെ എല്ലാ ആരാധനാലയങ്ങൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും പരിശോധനയും ആരംഭിച്ചു. പാകിസ്ഥാൻ – ബംഗ്ലാദേശ് അതിർത്തികളിൽ അതീവ ജാഗ്രത നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ ആരാധനാലയങ്ങൾ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സുരക്ഷ വർദ്ധിപ്പിച്ചു. എൻഐഎ, എൻഎസ്ജി സംഘം സ്ഫോടന സ്ഥലത്ത് എത്തി. പരിശോധന പുരോഗമിക്കുകയാണ്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിൽ അമിത് ഷാ എത്തി. തുടർന്ന് സ്ഫോടന സ്ഥലത്തേക്കും അമിത് ഷാ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു. അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു.
Delhi blast; nation on high alert, Death toll rises
















