ന്യൂഡൽഹി മഹിപാൽപുരിയിൽ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ. റാഡിസൻ ഹോട്ടലിനു സമീപമാണ് സ്ഫോടന ശബ്ദം കേട്ടത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ഇന്ന് രാവിലെ 9.18നാണ് മഹിപാൽപുരിയിൽ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി ജനങ്ങൾ ഫയർഫോഴ്‌സിനെ അറിയിച്ചത്.
ഉടൻ തന്നെ ഡൽഹി പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അതേസമയം, ചെങ്കോട്ടയ്ക്ക് പുറമെ നാല് നഗരങ്ങളിൽ സ്ഫോടനം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു. ഇവർ 8 പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാല് നഗരങ്ങളിലേക്ക് പോയി സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്ന് എഎൻഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയാണ് സംഘത്തിലെ പ്രധാനിയെന്നാണ് നിലവിലെ വിലയിരുത്തൽ. പുൽവാമ സ്വദേശി ഡോ. മുസമിൽ അഹമ്മദ് ഗനായി, കുൽഗാം സ്വദേശി ഡോ. അദീൽ, ലക്നൗ സ്വദേശിനി ഡോ. ഷഹീൻ എന്നിവരെ സ്ഫോടനത്തിനു മുൻപ് ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
















