കോഴിക്കോട് നഗരത്തിൽ വാഹനാപകടമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി സിറ്റി ട്രാഫിക് പോലീസ് രംഗത്ത്. അപകടമുണ്ടായാൽ ഡ്രൈവർമാർ പോലീസിൽ ഹാജരാകാൻ വൈകിയാൽ ഉടൻ അറസ്റ്റ് നടപടികളും വൈദ്യപരിശോധനയുമായി മുന്നോട്ട് പോകാനാണ് സിറ്റി ട്രാഫിക്കിന്റെ പുതിയ തീരുമാനം. മലപ്പുറം ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വാഹനാപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നഗരമാണ് കോഴിക്കോട് എന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം ഐജി കാളിരാജ് മഹേഷ്‌കുമാറിന്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടിയെന്ന് സിറ്റി ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ (എസിപി) എൽ. സുരേഷ് ബാബു അറിയിച്ചു. മോട്ടോർ വാഹന വകുപ്പുമായി സംയുക്തമായാണ് തുടർനടപടികൾ സ്വീകരിക്കുക.
നിലവിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ സ്വകാര്യ ബസ് ജീവനക്കാർ അടക്കമുള്ള ഡ്രൈവർമാർ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോവുകയോ, ദിവസങ്ങൾക്കുശേഷം ഹാജരാവുകയോ ചെയ്യുന്ന പ്രവണത വ്യാപകമാണ്. എന്നാൽ, വൈകി ഹാജരാകുമ്പോൾ ഡ്രൈവിങ്ങിനിടെ മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്തിരുന്നോ എന്ന് വൈദ്യപരിശോധനയിലൂടെ തെളിയിക്കാൻ പ്രയാസമാണെന്ന് എസിപി ചൂണ്ടിക്കാട്ടി. കടുത്ത നടപടികൾ സ്വീകരിച്ചാൽ മാത്രമേ നഗരത്തിലെ അപകടമരണങ്ങൾ കുറയ്ക്കാൻ സാധിക്കൂവെന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
വാഹനാപകടങ്ങൾ ആവർത്തിക്കുന്ന ഡ്രൈവർമാർക്കെതിരെ കൂടുതൽ ശിക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന ഡ്രൈവർമാർക്ക് മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ എടപ്പാളിൽ നൽകിവന്നിരുന്ന മൂന്നുദിവസത്തെ ബോധവത്‌കരണ ക്ലാസ് ഇനിമുതൽ അഞ്ചുദിവസമായി ദീർഘിപ്പിച്ചു. ഇതിനു പുറമെ, മോട്ടോർ വാഹന വകുപ്പ് അത്തരം ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുകയും ചെയ്യും. നഗരത്തിൽ സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ബുധനാഴ്ചയും ശനിയാഴ്ചയും ഇത്തരം ഡ്രൈവർമാർക്കായി പ്രത്യേക ക്ലാസുകളും നടത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ചുമാസങ്ങളിലെ കണക്കുകൾ നഗരത്തിലെ അപകടങ്ങളുടെ തീവ്രത വ്യക്തമാക്കുന്നു. 2025 സെപ്‌റ്റംബർ മുതൽ നവംബർ 12 വരെയുള്ള കാലയളവിൽ മാത്രം റോഡപകടങ്ങളിൽ 32 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതേ സമയത്ത് പരിക്കേറ്റതുമായി ബന്ധപ്പെട്ട് 369 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർ 299 പേരും നിസ്സാര പരിക്കേറ്റവർ 70 പേരുമാണ്. ഈ മാസം പത്തിന് പുലർച്ചെ ഫ്രാൻസിസ് റോഡ് ജങ്ഷനിൽ ടൂറിസ്റ്റ് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചതാണ് ഇത്തരത്തിലുള്ള ഏറ്റവും അവസാനത്തെ സംഭവം.
















