തിരുവനന്തപുരം വർക്കലയിൽ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ചങ്ങനാശേരി എൻഎസ്എസ് ഹോസ്പിറ്റലിനു സമീപം തോട്ടുപറമ്പിൽ വീട്ടിൽ അമൽ ബൈജു (25) ആണ് പിടിയിലായത്. വർക്കലയിലാണ് ദമ്പതികളുടെ വീട്. ഞായറാഴ്ച രാത്രി 11 ഓടെ നോർത്ത് ക്ലിഫ് ഭാഗത്തെ റസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് പ്രതി ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചത്.
പ്രതി ലഹരിയിൽ ആയിരുന്നു. ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണ് പ്രതി ഭാര്യയുടെ കൈയിൽ കയറി പിടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവം നടന്ന ഉടൻ ഭർത്താവ് പോലീസിനെ അറിയിക്കുകയും തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. എന്നാൽ പ്രതി അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമൽ ബൈജുവിനെ പിടികൂടിയത്.
പോലീസ് അടുത്തുള്ള സിസിടിവി പരിശോധിച്ചപ്പോൾ അമലിനൊപ്പം മറ്റ് രണ്ട് യുവാക്കളെയും കണ്ടിരുന്നതിനാൽ അവർക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമലിനെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ച് വർഷം മുമ്പ് ബെംഗളൂരുവിൽ ഡാർക്ക് വെബിലൂടെ മയക്കുമരുന്ന് വാങ്ങിയ കേസിലെ പ്രതികൂടിയാണ് ഇയാൾ.
















