ശബരിമല സ്വർണപാളി കേസിൽ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുകയാണ്. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകാന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകിയത്.
നവംബർ 17 മുതൽ മണ്ഡലകാലം ആരംഭിക്കുകയായതിനാൽ അന്നേ ദിവസം ഉച്ചപൂജയ്ക്കു ശേഷം സാംപിൾ ശേഖരിക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ, ദ്വാരപാലക ശിൽപങ്ങൾ, വാതിൽപ്പാളികൾ തുടങ്ങിയവയെ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികൾ അഴിച്ചെടുത്ത് പിന്നീട് സ്വര്‍ണം പൂശി എന്നതിലാണ് പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധന നടത്തി സ്വർണനഷ്ടം എത്രയുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോടതി സാമ്പിൾ പരിശോധിക്കാന് നിർദ്ദേശിച്ചത്.
മണ്ഡലകാലത്തിനായി നട തുറക്കുന്നതിന്റെ തലേ ദിവസമായ നവംബർ 15നു മുമ്പ് പരിശോധന പൂർത്തിയാക്കാൻ കോടതി നിർദേശം നൽകിയതായിരുന്നു. എന്നാൽ ക്ഷേത്രം തന്ത്രി ദേവന്റെ അനുജ്ഞ അനുസരിച്ചു വേണം സാംപിൾ എടുക്കാനെന്നും അതിന് നട തുറക്കണമെന്നും അഭിപ്രായപ്പെട്ടു. അങ്ങനെ ഇക്കാര്യം സ്പെഷൽ കമ്മിഷണർ കോടതിയെ അറിയിച്ചു. ഇതോടെയാണ് നവംബര്‍ 17ന് ഉച്ചപൂജയ്ക്ക് ശേഷം സാംപിള്‍ എടുക്കാൻ കോടതി തീരുമാനിക്കുന്നത്.
2019ൽ സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങള്‍, വാതില്‍പ്പാളികൾ തുടങ്ങിയവയുടെ സാംപിളുകൾ ശേഖരിക്കണം. അതോടൊപ്പം, 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞതിന്റെ സാംപിളും എടുത്തു പരിശോധിക്കാനാണ് തീരുമാനം.
















