ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ രണ്ട് പെൺമക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. നവഗാം പട്ടണത്തിലെ ഒരു ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരിയായ അസ്മിത സോളങ്കിയാണ് (32) തന്റെ ഏഴും അഞ്ചും വയസ്സുള്ള കുട്ടികളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ചത്.
അസ്മിതയും ഭർത്താവ് ജയേഷും മക്കളും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളാണോ മരണത്തിലേക്കു നയിച്ചതെന്നു പൊലീസ് സംശയിക്കുന്നുണ്ട്.
ജയേഷിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ രാജേഷ് ബാരിയ പറഞ്ഞു.
















