തീർഥാടനത്തിനിടെ പാകിസ്താനിൽ വെച്ച് കാണാതായ 52 വയസ്സുള്ള സിഖ് വനിത മതം മാറി പാക് പൗരനെ വിവാഹം കഴിച്ചതായി സ്ഥിരീകരിക്കുന്ന രേഖകൾ പുറത്തുവന്നു. ഗുരുനാനാക്കിന്റെ ജയന്തിയായ പ്രകാശ് പർവ് ആഘോഷങ്ങളുടെ ഭാഗമായി പാകിസ്താനിലേക്ക് പോയ തീർഥാടക സംഘത്തിൽ ഉണ്ടായിരുന്ന പഞ്ചാബിലെ കപൂർത്തല സ്വദേശിനി സരബ്ജീത് കൗറിനെയാണ് കാണാതായത്.
സരബ്ജീത് കൗർ ലാഹോറിൽ നിന്ന് 56 കിലോമീറ്റർ അകലെയുള്ള ഷെയ്ഖ്പുര സ്വദേശിയായ നാസിർ ഹുസൈനെയാണ് വിവാഹം കഴിച്ചത്. ഈ വിവരങ്ങൾ ഉറപ്പാക്കുന്ന ഉറുദുവിലുള്ള ‘നിക്കാഹ് നാമ’ (ഇസ്ലാമിക വിവാഹ കരാർ) ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവാഹത്തിന് മുമ്പ് സരബ്ജീത് കൗർ ഇസ്ലാം മതം സ്വീകരിച്ച് ‘നൂർ’ എന്ന് പേര് മാറ്റിയതായും ഈ രേഖ വ്യക്തമാക്കുന്നു. സരബ്ജീത് കൗർ വിവാഹമോചിതയാണ്. ഏകദേശം 30 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്ന മുൻ ഭർത്താവ് കർണൈൽ സിങ്ങിൽ ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.
സിഖ് തീർഥാടകർ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള ഉഭയകക്ഷി കരാർ പ്രകാരം നവംബർ 4-നാണ് സരബ്ജീത് കൗറും സംഘവും വാഗാ-അട്ടാരി അതിർത്തി കടന്ന് പാകിസ്താനിൽ പ്രവേശിച്ചത്. ഗുരുനാനാക്ക് ദേവിന്റെ 555-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ചുള്ള പ്രകാശ് പർവ് യാത്രയായിരുന്നു ഇത്. 1,992 സിഖ് തീർഥാടകരുള്ള സംഘം 10 ദിവസത്തെ തീർഥാടനം പൂർത്തിയാക്കി നവംബർ 13-ന് ഇന്ത്യയിലേക്ക് മടങ്ങി. എന്നാൽ ഇവർക്കൊപ്പം സരബ്ജീത് കൗർ ഉണ്ടായിരുന്നില്ല. പാകിസ്താനിൽ നിന്ന് പുറത്തുകടക്കുകയോ ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ ചെയ്തവരുടെ കുടിയേറ്റ രേഖകളിൽ സരബ്ജീത്തിന്റെ പേരില്ല. മുക്ത്സർ ജില്ലയിൽ നിന്നാണ് ഇവരുടെ പാസ്‌പോർട്ട് അനുവദിച്ചിരിക്കുന്നത്.
സരബ്ജീത് ഇന്ത്യയിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് ഇവിടുത്തെ ഇമിഗ്രേഷൻ വകുപ്പ് ഉടൻ തന്നെ പഞ്ചാബ് പോലീസിനെ വിവരമറിയിച്ചു. പോലീസ് ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മറ്റ് ഇന്ത്യൻ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. സരബ്ജീത് കൗറിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര കാര്യാലയം പാകിസ്താൻ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ചരിത്രപ്രസിദ്ധമായ ഗുരുദ്വാരകളിൽ ആദരാഞ്ജലികൾ അർപ്പിക്കാനായി സിഖുകാരുടെ ഉന്നത സമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) എല്ലാ വർഷവും പാകിസ്താനിലേക്ക് തീർഥാടക സംഘത്തെ അയക്കാറുണ്ട്.
















