കൊടുങ്ങലൂരിൽ അയൽവാസിയായ വീട്ടമ്മയുടെ ആത്മധൈര്യം മൂലം ഗൃഹനാഥന് ജീവൻ തിരികെ കിട്ടി. സാമൂഹിക പ്രവർത്തകനായ കൊടുങ്ങല്ലൂർ തിരുവള്ളൂർ സ്വദേശി കൊട്ടെക്കാട്ട് അജയനെയാണ് അയൽവാസിയായ യുവതി രക്ഷപെടുത്തിയത്.
ഇന്നലെ അജയന്റെ വീട്ടുവളപ്പിലെ കുളത്തിലായിരുന്നു സംഭവം. ബയോ വേയ്സ്റ്റിലെ ഭക്ഷ്യപദാർഥങ്ങൾ മത്സ്യങ്ങൾക്ക് നൽകാൻ ആയി അജയൻ കുളത്തിനടുത്തേക്ക് പോകുന്നത് വീട്ടമ്മ കണ്ടിരുന്നു. എന്നാൽ ഏറെ നേരമായിട്ടും അജയൻ തിരികെ പോകുന്നത് കാണാത്തതിൽ പന്തികേടുതോന്നിയ വീട്ടമ്മ കുളത്തിന്റെ സൈഡിൽ പോയി നോക്കുകയായിരുന്നു. അപ്പോഴാണ് കാല് തെറ്റി കുളത്തിൽ വീണ അജയൻ ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടത്.
രണ്ടാമത് ഒന്ന് ചിന്തിക്കുകയോ മറ്റുള്ളവർ വരുന്നത് വരെ കാത്തുനിൽക്കുകയോ ചെയ്യാതെ സ്വന്തം ജീവൻ പോലും നോക്കാതെ വീട്ടമ്മ കുളത്തിലേക്ക് ചാടി അജയനെ രക്ഷപ്പെടുത്തുകയായിരുന്നു. ബഹളം കേട്ടാണ് അജയന്റെ ഭാര്യയും മകളും കുളത്തിനടുത്തു എത്തുന്നത്. കരക്ക് കയറ്റുമ്പോ അജയന് പൾസ് ഇല്ലായിരുന്നു.
തുടർന്ന് ഫിസിയോ തെറാപ്പിസ്റ്റായ മകൾ അമൃതലക്ഷ്മി ഉടൻ തന്നെ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകി. പെട്ടന്ന് തന്നെ അജയനെ കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ വീട്ടമ്മക്ക് ചെറിയ പരിക്കേറ്റു. മകൾ അമൃത ലക്ഷ്മിയുടെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അജയൻ ദുരന്തമുഖത്ത് നിന്നും അയൽവാസിയുടെ സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
















