പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി. പഴുവിൽ കുറുമ്പിലാവ് സ്വദേശിയായ തോട്ട്യാൻ വീട്ടിൽ ജോമിയെയാണ് (40) 36 വർഷം കഠിനതടവിനും 2,55,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്.
ജഡ്ജി ജയ പ്രഭുവാണ് വിധി പ്രസ്താവിച്ചത്. പിഴയടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതി അധിക തടവ് അനുഭവിക്കേണ്ടിവരും. പിഴത്തുക ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് നൽകണം.
ഈ കേസിൻ്റെ വിചാരണ വേളയിൽ 11 സാക്ഷികളെ കോടതിയിൽ വിസ്തരിക്കുകയും 19 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു. അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദാസ് പി.കെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ജി.എ.എസ്.ഐ അരുൺ കുമാർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സുരജ് കെ., ലിജി മധു എന്നിവരാണ് കോടതിയിൽ ഹാജരായത്.
















