കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് അടിച്ചു തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിൽ, ഒരാളെ കൂടി താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. കൂടത്തായി സ്വദേശി മുഹമ്മദ് റാഷിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മാലിന്യ സംസ്കരണ സമരവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 21 ആയി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പ്രാദേശിക SDPI നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം ഇരുപത്തിയൊന്നാം തീയതിയാണ് അറവു മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞമാസം 31ന് ഒരാഴ്ചത്തേക്ക് പ്ലാൻ്റിൻ്റെ പരിസരമേഖലകളിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്ലാന്റിൻ്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാൻ്റിനും അമ്പായത്തോടിനും ഇടയിലെ റോഡിൻ്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജംഗ്ഷൻ്റെ 100 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
















