തൻ്റെ രണ്ട് പ്രസംഗങ്ങൾ എഡിറ്റ് ചെയ്ത് ഒറ്റ പ്രസംഗമായി ഡോക്യുമെന്ററിയിൽ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നൽകുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ബിബിസി മാപ്പു പറഞ്ഞിരുന്നു. എന്നാൽ, മാപ്പു പറഞ്ഞാൽ മാത്രം പോരെന്നും തനിക്കുണ്ടായ അപകീർത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നൽകണമെന്നുമാണ് ട്രംപിന്റെ ആവശ്യം. ബിബിസി ചെയ്ത തെറ്റ് സമ്മതിച്ചു മാപ്പു പറഞ്ഞതിനെ മാനിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. എന്നാൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ല. അതുകൊണ്ട് 500 കോടി ഡോളറെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടൻ കേസ് ഫയൽ ചെയ്യും – ട്രംപ് പറഞ്ഞു.
2024-ൽ ട്രംപ് വീണ്ടും മത്സരിച്ച സമയത്ത് ബിബിസി പനോരമ വിഭാഗം സംപ്രേഷണം ചെയ്ത ‘ട്രംപ്: എ സെക്കൻഡ് ചാൻസ്’ എന്ന ഡോക്യുമെന്ററിയാണ് വിവാദമായത്. 2020ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം ജോ ബൈഡൻ്റെ ജയം അംഗീകരിക്കാതെ ട്രംപ് നടത്തിയ രണ്ട് വ്യത്യസ്ത പ്രസംഗങ്ങളിലെ ഭാഗങ്ങളാണ് ബിബിസി കൂട്ടിച്ചേർത്തത്. ഈ ഭാഗങ്ങൾ കൂട്ടിച്ചേർത്തത് കലാപത്തിന് ആഹ്വാനം നൽകി എന്നു സൂചിപ്പിക്കുംവിധമാണ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത്.
ഈ വിവാദത്തെത്തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി, വാർത്താവിഭാഗം അധ്യക്ഷ ദെബോറ ടേണേസ് എന്നിവർ രാജിവച്ചിരുന്നു.
















