പന്ത്രണ്ട് വയസ്സുകാരനായ മകനെ ആൺസുഹൃത്തിനൊപ്പം ക്രൂരമായി മർദിച്ച കേസിൽ യൂട്യൂബർ അനുപമ എം. ആചാരി അറസ്റ്റിലായി. എറണാകുളം എളമക്കരയിലാണ് സംഭവം. മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത എളമക്കര പോലീസ്, അനുപമയെയും ഇവരുടെ ആൺസുഹൃത്തിനെയും അറസ്റ്റ് ചെയ്തു. അമ്മയുടെയും ആൺസുഹൃത്തിൻ്റെയും മർദനമേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. അനുപമയുടെ യൂട്യൂബ് ചാനലിലെ സഹപ്രവർത്തകനാണ് അറസ്റ്റിലായ ആൺസുഹൃത്ത്.
സംഘപരിവാർ അനുകൂല യൂട്യൂബ് ചാനലായ ‘എബിസി മലയാളം ന്യൂസി’ലെ അവതാരകയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയുമാണ് അനുപമ എം. ആചാരി. സ്ത്രീപക്ഷ എഴുത്തുകളിലൂടെയും കവിതകളിലൂടെയും ഇവർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന അനുപമയ്ക്കും മുന്‍ പങ്കാളിക്കുമൊപ്പം മാറിമാറിയായിരുന്നു പന്ത്രണ്ടുവയസുകാരനായ മകന്‍ താമസിച്ചിരുന്നത്. അടുത്ത കാലത്തായി ആണ്‍സുഹൃത്ത് വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനെ കുട്ടി എതിര്‍ത്തിരുന്നു. അതിനിടെ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങണമെന്ന് പറഞ്ഞതോടെ ആണ്‍സുഹൃത്തും അമ്മയും കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് ബാത്‌റൂമിന്റെ ഡോറില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിച്ചെന്നും ചവിട്ടി താഴെയിട്ടിട്ടും അമ്മ പ്രതികരിച്ചില്ലെന്നുമാണ് പന്ത്രണ്ടുകാരന്‍ പറയുന്നത്.
തുടര്‍ന്ന് അമ്മ തന്റെ നെഞ്ചില്‍ നഖംവെച്ച് മാന്തി മുറിവേല്‍പ്പിച്ചെന്നും കുട്ടി പറയുന്നു. പന്ത്രണ്ടുകാരന്റെ വയറിന് മുകളില്‍ നെഞ്ചിന്റെ ഭാഗത്ത് ആഴത്തില്‍ നഖക്ഷതമേറ്റ പാടുകളുമുണ്ട്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കുട്ടിയെ അച്ഛന്റെ സംരക്ഷണത്തില്‍ വിട്ടു.
















