തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകന്റെ മരണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ബിജെപിയിൽ നടക്കുന്നത് കൂട്ട ആത്മഹത്യയെന്നും ബിജെപിയെ വികാരപരമായി കണ്ടവരെ പറഞ്ഞ് വിടുകയാണെന്നും മുരളീധരൻ പറഞ്ഞു.
മുരളീധരന്റെ വാക്കുകൾ :
”ബിജെപിയിൽ ഇപ്പോൾ കൂട്ട ആത്മഹത്യ നടന്നു കൊണ്ടിരിക്കുകയാണ്. വളരെ ഗൗരവത്തിൽ കാണേണ്ട ഒരു വിഷയമാണിത്. കാരണം സാധാരണ ആൾക്കാരൊക്കെ ഒരു പാർട്ടിയിൽ നിന്ന് ഒന്നും കിട്ടിയില്ലെങ്കിൽ വേറെ പാർട്ടിയിലേക്ക് പോകാറുണ്ട്. ഇവർക്ക് ആത്മഹത്യ ചെയ്യാനുള്ള പ്രവണത ഉണ്ടാവാനുള്ള കാരണം പാർട്ടിയോടുള്ള പ്രതിബന്ധത കൊണ്ടാണ്. എന്നാൽ പാർട്ടിയുടെ വഴിപിഴച്ചപോക്കിൽ പ്രവർത്തകർക്ക് ദുഃഖമുണ്ട്. അവരുടെ നേതൃത്വത്തിന്റെ കഴിവു കേടാണിത്. മുമ്പ് എന്ത് പരാതി പറയാനും അവർക്ക് ആൾക്കാരുണ്ടായിരുന്നു. ഇന്ന് അവരും നിശബ്ദരാണ്. ഇപ്പോൾ എല്ലാം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ആ വ്യക്തിയാണെങ്കിൽ എന്താണ് കേരളമെന്ന് ഇപ്പോഴും പൂർണമായിട്ട് മനസിലാക്കുന്നില്ല. മലയാളിയായിട്ടാണ് ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനം കേരളത്തിന് പുറത്താണ്. അതുകൊണ്ട് കേരളത്തിൽ എന്താണ് പാർട്ടിയെന്ന് പോലും അദ്ദേഹത്തിന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ബിജെപി 20 സീറ്റുകൾ പോലും നേടില്ല”.
















