ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായൻ ഒരുക്കുന്ന പുതിയ സിനിമയായ ‘വാരാണസി’യുടെ ‘ഗ്ലോബ്‌ട്രോട്ടര്‍ ഇവന്റി’ല്‍ പൃഥ്വിരാജിനെ മലയാളത്തില്‍ അഭിവാദ്യം ചെയ്ത് എസ് എസ്. രാജമൗലി. ‘എന്താ മാഷേ, അടിപൊളി എന്നാണ് അദ്ദേഹം പൃഥ്വിയോട് പറഞ്ഞത്. ഇതിന് പൃഥ്വിരാജ് മലയാളത്തില്‍ തന്നെ മറുപടി നൽകുകയും ചെയ്തു.
50,000 പേര്‍ പങ്കെടുത്ത ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലെ പരിപാടിയിലാണ് രാജമൗലി അപ്രതീക്ഷിതമായി മലയാളം സംസാരിച്ചത്.പൃഥ്വിരാജ് തന്റെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങവെ, സദസ്സിലിരുന്ന രാജമൗലി മൈക്ക് കൈയിലെടുത്ത് മലയാളത്തില്‍ ‘എന്താ മാഷേ, അടിപൊളി’, എന്ന് പറഞ്ഞു. ഇതിന് മറുപടിയായി ‘നമുക്ക് കൊച്ചിയിലും കാണണം സര്‍’, എന്ന് പൃഥ്വി മറുപടി നല്‍കി. രണ്ടുപേരുടേയും വാക്കുകളെ തിങ്ങിക്കൂടിയ കാണികള്‍ വലിയ ആരവത്തോടെയാണ് സ്വീകരിച്ചത്. ചിത്രത്തിലെ നായകന്‍ മഹേഷ് ബാബു കൗതുകത്തോടെ ചിരിച്ചു. പൃഥ്വിയുടെ ഭാര്യ സുപ്രിയയും സദസ്സിലുണ്ടായിരുന്നു.
ചിത്രത്തില്‍ ‘കുംഭ’ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സംഗീതസംവിധായകന്‍ കീരവാണിക്ക് നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ പ്രസംഗം ആരംഭിച്ചത്. കീരവാണിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് വലിയ ബഹുമതിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
‘വാരാണസി’യിലേക്ക് ക്ഷണിച്ചുകൊണ്ട് രാജമൗലി തനിക്കയച്ച് സന്ദേശം പൃഥ്വി ഓര്‍ത്തെടുത്തു. രാജമൗലിയുമായി നടത്തിയ ആദ്യകൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹത്തിന്റെ കഥപറച്ചില്‍ ശൈലിയെക്കുറിച്ചും പൃഥ്വി പരാമര്‍ശിച്ചു. മഹേഷ് ബാബുവിന്റെ ‘പോക്കിരി’യാണ് താന്‍ തീയേറ്ററില്‍ കണ്ട ആദ്യ തെലുങ്ക് ചിത്രമെന്നും പൃഥ്വി പറഞ്ഞു.
















