തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെയും നടൻമാരായ അജിത് കുമാർ, അരവിന്ദ് സ്വാമി, നടി ഖുശ്ബു എന്നിവരുടെയും വസതികൾക്ക് നേരെ ഞായറാഴ്ച രാത്രി ബോംബ് ഭീഷണി ഉണ്ടായി. തമിഴ്‌നാട് ഡിജിപിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
നാലുപേരുടെയും വസതിയിൽ ബോംബ് സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് ബോംബ് സ്‌ക്വാഡ് അടക്കമുള്ളവരെത്തി പരിശോധന നടത്തി. ആരാണ് ഭീഷണി സന്ദേശമയച്ചതെന്ന് വ്യക്തമല്ല. പരിശോധനയിൽ സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.
കഴിഞ്ഞയാഴ്‌ച അജിത്തിന്റെ ഇഞ്ചാംബക്കത്തെ വീട്ടിൽ ബോംബ് ഭീഷണിയെത്തിയിരുന്നു. ഇതിനുമുൻപ് നടൻ അരുൺ വിജയ്‌യുടെ വീടിനുനേരെയും ബോംബ് ഭീഷണിയുയർന്നിരുന്നു. അരുണിന്റെ എക്കാട്ടുതംഗലിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഡിജിപി ഓഫീസിൽ ഭീഷണി സന്ദേശമെത്തിയത്.
എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒക്‌ടോബറിൽ ഇളയരാജയുടെ ടി നഗർ സ്റ്റുഡിയോയിലും ബോംബ് ഭീഷണിയെത്തിയിരുന്നു.
















