ആറാട്ടണ്ണൻ എന്ന പേരിൽ സൈബർ താരമായ സന്തോഷ് വർക്കി വീണ്ടും ചർച്ചകളിൽ നിറയുകയാണ്. പതിവായി കാണുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരെ പോലെ ആയിരുന്നില്ല സന്തോഷ് വർക്കിയുടെ വീഡിയോകൾ. മൂന്നു വർഷങ്ങൾക്ക് മുൻപിറങ്ങിയ ഒരു സിനിമയാണ് ഇദ്ദേഹത്തിന്റെ തലവര മാറ്റിയത്. മോഹൻലാൽ ചിത്രം ‘ആറാട്ട്’ കണ്ടിറങ്ങിയ ശേഷം, ‘അദ്ദേഹം ആറാടുകയാണ്’ എന്ന സന്തോഷിന്റെ പരാമർശം അന്ന് കേരളക്കര ഏറ്റെടുത്തു.
കോവിഡ് നാളുകളിൽ മലയാള സിനിമയുടെ ഉയർത്തെഴുന്നേൽപ്പ് ആരംഭിച്ച കാലത്തായിരുന്നു ചിത്രത്തിന്റെ വരവ്. പിന്നെ വിവാദങ്ങളുടെ കൂടെയായി സന്തോഷ് വർക്കിയുടെ യാത്ര. ഇന്ന് തനിക്ക് ലഭിച്ച ആ പ്രശസ്തി കൊണ്ടുമാത്രം ദിവസേന നല്ലൊരു വരുമാനം നേടുന്ന വ്യക്തിയാണിദ്ദേഹം. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ആറാട്ടണ്ണൻ അറസ്റ്റിലായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും അപമാനിക്കുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഇപ്പോഴിതാ ഇതേക്കുറിച്ച് സന്തോഷ് വർക്കി ഉന്നയിക്കുന്ന ആരോപണമാണ് ചർച്ചയാകുന്നത്.
ഞാൻ എഫ്ഐആറിൽ പറഞ്ഞ സ്റ്റേറ്റ്മെന്റ് അല്ല അവരിട്ടിരിക്കുന്നത്. ഞാൻ എല്ലാ നടിമാരെക്കുറിച്ചും പറഞ്ഞിട്ടില്ല. ഒരു നടിയുടെ പേരും പറഞ്ഞിട്ടില്ല. കേസ് കോടതിയിൽ നിൽക്കില്ല. ഇതിന് പിന്നിൽ കളിച്ചത് മലയാളത്തിലെ ഏറ്റവും വലിയ നടനായ മോഹൻലാലാണ്. എന്നെയും ചെകുത്താനെയും അറസ്റ്റ് ചെയ്തതിന് പിന്നിൽ കളിച്ചത് മോഹൻലാലും സിദ്ദിഖുമാണ്. ട്രിവാൻഡ്രം ഗ്യാങ്ങാണ് എനിക്കെതിരെ കളിച്ചത്. മോഹൻലാലിനെക്കുറിച്ച് ഒരു കാര്യം പണ്ട് ഞാൻ പറഞ്ഞിരുന്നു. പരസ്യമായ രഹസ്യമാണ്. ഞാൻ പറയുന്നില്ല. അത് പുള്ളിക്ക് ഏറ്റു. അതിന്റെ വെെരാഗ്യമാണത്. തുടരും പടത്തിന് ഞാൻ റിവ്യു കൊടുക്കാൻ പാടില്ല. പ്ലാൻഡായ പരിപാടിയാണ്. എല്ലാ തെളിവും വിവരങ്ങളും എന്റെ കയ്യിൽ ഉണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ എനിക്കെതിരെ ട്രാൻസ്ജെൻഡറുടെ കേസ് വന്നു. വ്യാജ കേസായിരുന്നു അത്. ഞാനവരെ കണ്ടിട്ട് പോലുമില്ല. അമ്മ അസോസിയേഷനിൽ എന്തൊക്കെയാണ് നടക്കുന്നത്. ഇവിടെ സാബു മോനും ശാന്തിവിള ദിനേശിനും പറയാനുള്ളത് ആറാട്ടണ്ണനെയും വനിത തിയറ്ററിനെക്കുറിച്ചുമാണ്. എന്തുകൊണ്ട് നിങ്ങൾ ബ്ലാക്ക് മണിയെക്കുറിച്ച് പറയുന്നില്ല.
എത്ര പെണ്ണുങ്ങളുടെ ജീവിതം സിനിമാക്കാർ നശിപ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ ആണ് ഇപ്പോഴും ഇവിടെയുള്ളവർ സപ്പോർട്ട് ചെയ്യുന്നത്. എന്റെ അഭിപ്രായത്തിൽ 50 ശതമാനം പുള്ളി ചെയ്യാൻ സാധ്യതയുണ്ട്. 50 ശതമാനം ട്രാപ്പാകാനും സാധ്യതയുണ്ട്. പുള്ളിക്ക് നടിയോട് വെെരാഗ്യമുണ്ടായിരുന്നു. അവരെ എന്റെ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്ന് പുള്ളി പറഞ്ഞു. പക്ഷെ ഒന്നും പറയാൻ പറ്റില്ല. അയാൾക്കൊരുപാട് ശത്രുക്കളുണ്ടായിരുന്നു.
മലയാള സിനിമ ഒരു കാലത്ത് ഭരിച്ചത് പുള്ളിയായിരുന്നു. ഫോർട്ട് കൊച്ചി ഗ്യാങ്, ട്രിവാൻഡ്രം ഗ്യാങ്ങ് എന്നിങ്ങനെ ഗ്യാങ്ങുകളുണ്ടായിരുന്നു. കൊച്ചി ഗ്യാങ് ഇയാളാണ് ലീഡ് ചെയ്ത് കൊണ്ടിരുന്നത്. ഒന്നും പറയാൻ പറ്റില്ലെന്നും സന്തോഷ് വർക്കി പറയുന്നു. നേരത്തെ നടി നിത്യ മേനോനുൾപ്പെടെ സന്തോഷ് വർക്കി ശല്യപ്പെടുത്തിയതിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. മാനസികമായി എന്തോ പ്രശ്നമുള്ളയാളായതിനാൽ പൊലീസിൽ പരാതിപ്പെട്ടില്ലെന്നാണ് അന്ന് നിത്യ പറഞ്ഞു.
വിചിത്രമായി തോന്നുന്ന പല വാദങ്ങളും സന്തോഷ് വർക്കി ഉന്നയിക്കാറുണ്ട്. ഈയടുത്ത് തനിക്ക് കാൻസറാണെന്ന് പറഞ്ഞ ഇയാൾ കുറച്ച് ദിവസരങ്ങൾക്ക് ശേഷം ഇത് മാറ്റിപ്പറഞ്ഞു. സോഷ്യൽ മീഡിയ റീച്ച് കുറഞ്ഞപ്പോൾ ചെയ്തതാണെന്നായിരുന്നു സന്തോഷ് വർക്കി നൽകിയ വിശദീകരണം. അന്ന് ഇയാൾക്കെതിരെ വ്യാപകമായി വിമർശനങ്ങൾ വന്നിരുന്നു.
















