സുല്‍ത്താന്‍ ബത്തേരി: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. സംഭവത്തിൽ തമിഴ്‌നാട് ദേവര്‍ഷോല ചമ്പകൊല്ലി ഉന്നതിയിലെ കുമാര്‍ എന്ന അച്ചു(20)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോത്രവിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു.
നവംബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുത്തശ്ശിയുടെ വീട്ടില്‍ പോകാന്‍ ബത്തേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ബസില്‍ കയറ്റി തമിഴ്‌നാട്ടിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് 20 വയസുകാരൻ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.
ഇതേതുടർന്ന് ഏഴാം തിയതി പ്രതി വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കി കുട്ടി അവിടെ നിന്നും രക്ഷപെടുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത ബത്തേരി പോലീസ് തമിഴ്‌നാട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ബത്തേരി ഡിവൈഎസ്പി. കെ.ജെ ജോണ്‍സന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















