ഇന്ത്യക്കാരുടെ വിസയില്ലാത്ത ഇറാൻ യാത്രക്ക് ബ്രേക്ക് പെട്ടെന്ന് തന്നെ വന്നിരിക്കുകയാണ്. വിസ ഫ്രീ എൻട്രി പ്രഖ്യാപിച്ചിട്ട് കുറച്ച് ആഴ്ചകൾ മാത്രം കഴിഞ്ഞിരിക്കെ, ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകില്ലെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നു. ഒരുപാട് പ്രതീക്ഷയോടെ യാത്ര ഒരുക്കിയവർക്കാണ് ഈ തീരുമാനം വലിയ തിരിച്ചടിയായത്.
വിസഫ്രീ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള യാത്രാപ്രവാഹം കുത്തനെ ഉയർന്നിരുന്നു. പുരാതന പേർഷ്യയുടെ ചരിത്രവും സംസ്കാരവും അനുഭവിക്കാനായി തയ്യാറായ നിരവധി പേരാണ് അടുത്ത മാസങ്ങൾക്ക് ഉള്ളിൽ ഇറാനിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പ്രതീക്ഷിക്കാത്ത ഒരു പ്രശ്നമാണ് തീരുമാനം പുനഃപരിശോധനയ്ക്ക് കാരണം. വിസ വേണ്ടെന്ന കാര്യം മുതലെടുത്ത ചില ഏജന്റുമാർ യാത്രക്കാരിൽ നിന്ന് വ്യാജ സേവനച്ചെലവുകൾ ഈടാക്കുന്നതായാണ് ഇറാൻ അധികൃതർ കണ്ടെത്തിയത്. “പ്രത്യേക പെർമിറ്റ്”, “ഫാസ്റ്റ് എൻട്രി”, “പ്രീമിയം പ്രോസസ്സിംഗ്” എന്നിവയുടെ പേരിൽ പല യാത്രക്കാരിൽ നിന്നുമാണ് അധിക തുക ഈടാക്കപ്പെട്ടത്.
ഇത് സംബന്ധിച്ച പരാതികൾ ഇറാനിലെ ഇമിഗ്രേഷൻ, ടൂറിസം വകുപ്പുകളിൽ കൂടുതൽ എത്തിത്തുടങ്ങിയതോടെ തീരുമാനം ഉടൻ പുനഃപരിശോധിക്കേണ്ട സാഹചര്യം ഉണ്ടായി. വിസ–ഫ്രീ എൻട്രി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്തിയതോടെ ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പ്രവേശനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര തീർത്തവർക്ക് ഈ വാർത്ത ഞെട്ടലായി. സോഷ്യൽ മീഡിയയിൽ യാത്രാ ഗ്രൂപ്പുകൾക്കും ട്രാവൽ കമ്മ്യൂണിറ്റികൾക്കും ഇടയിൽ ആശങ്കയും നിരാശയും നിറഞ്ഞ പ്രതികരണങ്ങളാണ് ഉയർന്നത്. സർക്കാർ പ്രഖ്യാപനം വന്നതോടെ യാത്ര പുനഃക്രമീകരിക്കേണ്ട അവസ്ഥയിലാണിപ്പോൾ പലരും.
വിസഫ്രീ യാത്ര നിർത്തിയെങ്കിലും വിസയോടെ ഇറാൻ യാത്ര സാധാരണ നിലയിൽ തുടരും. എന്നാൽ വിസ ഇല്ലാതെ ഇറാനിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്ന ആവേശം താൽക്കാലികമായി പിന്നോട്ടാണ് പോയിരിക്കുന്നത്. യാത്രാ ഏജന്റുമാരുടെ ദുരുപയോഗം അവസാനിക്കുമെന്നുറപ്പായാൽ മാത്രമെ തീരുമാനം വീണ്ടും പരിഗണിക്കുകയുള്ളൂവെന്നതാണ് സൂചന.
















