മരണം മുന്നിൽ കണ്ടിട്ടും, മഞ്ഞുമലപോൽ തണുത്തുറഞ്ഞ മോർച്ചറിയിൽ 48 മണിക്കൂർ നേരം ഒരു മൃതദേഹമായി കിടന്നിട്ടും, വിധിക്ക് കീഴടങ്ങാൻ തയ്യാറാകാത്ത ഒരു പോരാളിയുണ്ട് നമ്മുടെ ചരിത്രത്തിൽ. ഓരോ മലയാളിയും തലകുനിച്ച് ഓർക്കേണ്ട, എന്നാൽ പലരും മറന്നുപോയ ഒരു ധീര സൈനികൻ. 1971-ലെ ഇന്തോ-പാക് യുദ്ധഭൂമിയിൽ, വെടിയുണ്ടകൾക്കിടയിൽ ചോരയിൽ കുളിച്ച് വീണ ആ യുവാവിനെ സഹസൈനികർ മരിച്ചെന്ന് കരുതി. എന്നാൽ, രാജ്യസ്നേഹത്തിന്റെ അഗ്നി ആ ശരീരത്തിൽ കെടാതെ കിടന്നു.
മരണത്തിന്റെ വാതിൽ തുറന്ന് ജീവിതത്തിലേക്ക് തിരികെ നടന്ന ആ യുദ്ധവീരൻ, ജീവിച്ചിരിക്കെത്തന്നെ രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതികളിലൊന്നായ മഹാവീര ചക്രഏറ്റുവാങ്ങിയ ഏക മലയാളി സൈനികനായ ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് ആണ്. മരണത്തെ തോൽപ്പിച്ച ഈ വീരന്റെ കഥ, ഒരു വിസ്മയം മാത്രമല്ല, അഭിമാനം നഷ്ടപ്പെട്ട ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.
1971-ലെ ഇന്തോ-പാക് യുദ്ധഭൂമിയിൽ ലാഹോറിലെ പാകിസ്ഥാൻ സൈനിക പോസ്റ്റ് പിടിച്ചെടുത്ത മദ്രാസ് റെജിമെന്റിലെ ഒരു ബറ്റാലിയനിലെ പ്ലാറ്റൂൺ കമാൻഡർ ആയിരുന്നു ഹവിൽദാർ ടി. ഫിലിപ്പോസ്. പാക് പോസ്റ്റ് പിടിച്ചെടുക്കാൻ നടത്തിയ രക്തരൂക്ഷിതമായ പോരാട്ടത്തിൽ ഇന്ത്യൻ സൈന്യത്തിന് കനത്ത ആഘാതമുണ്ടായി. എങ്കിലും, തോമസ് ഫിലിപ്പോസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം ആ പോസ്റ്റ് കൈവശപ്പെടുത്തി. പിന്നാലെ പാകിസ്ഥാൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി! വെടിയുണ്ടകളേറ്റ് ഫിലിപ്പോസിന് ഗുരുതരമായി പരിക്കേറ്റു, ശരീരം തളർന്നു. മരണത്തിന്റെ വക്കിൽ പോലും ആ പോരാട്ടവീര്യം അണയാതെ നിന്നു. ഗുരുതരമായി പരിക്കേറ്റിട്ടും പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കണ്ട അവശേഷിച്ച വിരലിലെണ്ണാവുന്ന സൈനികർക്ക് അതൊരു പ്രചോദനമായി. അവർ ഒരുമിച്ച് തിരിച്ചടിച്ച് യുദ്ധമുഖത്ത് പിടിച്ചുനിന്നു.
സൈനിക പോരാട്ടം കഴിഞ്ഞ് പരിക്കേറ്റ് വീണ ഫിലിപ്പോസിനെ മറ്റ് സൈനികർ മരിച്ചെന്ന് കരുതി. ജീവന്റെ ഒരു നേരിയ തുടിപ്പ് പോലും ആരും ശ്രദ്ധിച്ചില്ല. അങ്ങനെ ആ ധീരന്റെ ശരീരം 48 മണിക്കൂർ നേരം മോർച്ചറിയിൽ മൃതദേഹങ്ങൾക്കൊപ്പം സൂക്ഷിക്കപ്പെട്ടു. തണുത്തുറഞ്ഞ ആ മോർച്ചറിയിൽ,എന്നാൽ ആ ആത്മാവ് വിധിക്ക് കീഴടങ്ങാൻ തയ്യാറായില്ല. അത്ഭുദം പോലെ, രണ്ട് ദിവസങ്ങൾക്ക് ശേഷം ജീവന്റെ നേരിയൊരനക്കം തിരിച്ചറിഞ്ഞു! ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങൾ നീണ്ട തീവ്രപരിചരണത്തിനൊടുവിൽ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ നടന്നു. ഈ അവിശ്വസനീയമായ പോരാട്ടവീര്യത്തിനും ധീരതയ്ക്കും രാജ്യം അദ്ദേഹത്തെ മഹാവീര ചക്ര നൽകി ആദരിച്ചു. ജീവിച്ചിരിക്കെ സൈനികർക്ക് ഈ പരമോന്നത ബഹുമതി ലഭിക്കുന്നത് അത്യപൂർവ്വമാണ്. ആ അപൂർവ്വ ബഹുമതി നേടിയ ഏക മലയാളി എന്ന സവിശേഷതയും ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന് സ്വന്തം.
വർഷങ്ങൾ നീണ്ട ആയുസ്സായിരുന്നു അദ്ദേഹത്തിന് ശേഷം ലഭിച്ചത്. 1971-ൽ വെടിയേറ്റ് മരിച്ചെന്ന് കരുതി മോർച്ചറിയിൽ വെച്ച അദ്ദേഹത്തിന്റെ ജീവൻ പിന്നീട് 47 വർഷങ്ങൾക്ക് ശേഷം, 2018 ജൂൺ 8-നാണ് ഒടുവിൽ നിലച്ചത്. എന്നാൽ, മഹാവീര ചക്ര ജേതാവായ ഈ ധീരന്റെ ഓർമ്മകൾക്ക് അർഹിച്ച സ്ഥാനം നൽകാൻ കേരളത്തിന് കഴിഞ്ഞോ എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന്റെ പേരിൽ പാലങ്ങളും റോഡുകളും സ്കൂൾ പാഠപുസ്തകങ്ങളിൽ വീരകഥകളും ഇടം നേടിയപ്പോൾ, സ്വന്തം നാട്ടിൽ ആ വീരചരിതം അവഗണിക്കപ്പെട്ടു. ദേശസ്നേഹികളേയും യുദ്ധവീരൻമാരേയും കേരളം എപ്പോഴും വിസ്മരിക്കുന്നു എന്ന കയ്പേറിയ സത്യമാണ് ഈ ധീരന്റെ ജീവിതം നമുക്ക് മുമ്പിൽ തുറന്നുകാട്ടുന്നത്.
















