റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള 1400 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമുള്ള നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇ.ഡി.യുടെ ഈ നിർണ്ണായക നടപടി. രണ്ടുതവണ നോട്ടീസ് അയച്ചിട്ടും അനിൽ അംബാനി ഹാജരാവാതിരുന്നത് കടുത്ത നടപടിയിലേക്ക് നീങ്ങാൻ ഏജൻസിയെ പ്രേരിപ്പിച്ചു. ഇതോടെ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. കണ്ടുകെട്ടുന്ന ആസ്തികളുടെ മൊത്തം മൂല്യം ഏകദേശം 9,000 കോടി രൂപയായി ഉയർന്നു.
ജയ്പൂർ-രീംഗസ് ഹൈവേ പ്രോജക്റ്റിൽ നിന്ന് 40 കോടി രൂപ വിദേശത്തേക്ക് കടത്താൻ അനിൽ അംബാനി ഗ്രൂപ്പ് ശ്രമിച്ചതായാണ് ഇ.ഡി.യുടെ പ്രധാന ആരോപണം. സൂറത്തിലെ ഷെൽ കമ്പനികൾ വഴി ഈ പണം ദുബായിലേക്ക് കടത്തിയതായും ഏജൻസി കണ്ടെത്തി. 600 കോടി രൂപയിലധികം വരുന്ന ഒരു വലിയ അന്താരാഷ്ട്ര ഹവാല ശൃംഖലയുടെ ഭാഗമാണ് ഈ ഇടപാടുകളെന്നാണ് ഇ.ഡി.യുടെ നിഗമനം. റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി, നേരത്തെയും ഇ.ഡി. 4,462 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു.
റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) ബാങ്ക് ലോൺ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയിലെ (DAKC) ഏകദേശം 132 ഏക്കർ ഭൂമിയും ഇ.ഡി. കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നു. ഈ ഭൂമിയുടെ മൂല്യം ഏകദേശം 7,545 കോടി രൂപയായി കണക്കാക്കപ്പെടുന്നു. തട്ടിപ്പ്, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തി സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിനെ തുടർന്നാണ് ആർകോം ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി. അന്വേഷണം ആരംഭിച്ചത്. 2010 നും 2012 നും ഇടയിൽ ഇന്ത്യൻ, വിദേശ ബാങ്കുകളിൽ നിന്ന് 40,000 കോടി രൂപയിലധികം വായ്പയെടുത്ത ആർകോമും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമാണ് ഈ അന്വേഷണത്തിന്റെ പരിധിയിൽ വന്നത്. വായ്പാ അക്കൗണ്ടുകളിൽ അഞ്ചെണ്ണം പിന്നീട് വായ്പ നൽകിയ ബാങ്കുകൾ തട്ടിപ്പായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
















