എട്ട് വർഷം മുൻപ് യു.എസിൽ ഇന്ത്യക്കാരിയായ ഐടി ജീവനക്കാരിയെയും മകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. 2017-ൽ ന്യൂജേഴ്‌സിയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ യുവതിയുടെ ഭർത്താവിന്റെ സഹപ്രവർത്തകനായിരുന്ന ഇന്ത്യക്കാരനെതിരെ പോലീസ് കുറ്റം ചുമത്തി.
ഡിഎൻഎ പരിശോധനയിൽ നിർണായകമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതോടെയാണ്, സംശയത്തിൻ്റെ നിഴലിലായിരുന്ന നസീർ അഹമ്മദ് എന്നയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങിയ പ്രതിയെ യു.എസിന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയും ഐടി ജീവനക്കാരിയുമായ ശശികല നാര (38), ആറ് വയസ്സുള്ള മകൻ അനിഷ് നാര എന്നിവരാണ് കൊല്ലപ്പെട്ടത്. 2017 മാർച്ച് 23-നാണ് ന്യൂജേഴ്‌സിയിലെ അപ്പാർട്ട്‌മെന്റിൽ ഇരുവരെയും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ശശികലയുടെ ഭർത്താവ് ഹാനു നാരയുടെ സഹപ്രവർത്തകനും കോഗ്നിസെൻ്റ് എന്ന ഐടി കമ്പനിയിലെ ജീവനക്കാരനുമായിരുന്നു പ്രതിയായ നസീർ ഹമീദ്. ഇരട്ടക്കൊല നടന്ന അതേ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. കൊലപാതകത്തിന് ആറുമാസത്തിനുള്ളിൽ നസീർ ഹമീദ് യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
കൊലപാതകം നടന്ന് എട്ടുവർഷങ്ങൾക്കുശേഷമാണ് കേസിലെ പ്രതിയിലേക്ക് വിരൽചൂണ്ടുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തക്കറ സാമ്പിളുകളിൽ ചിലത് കൊല്ലപ്പെട്ടവരുടേതോ ശശികലയുടെ ഭർത്താവിന്റേതോ അല്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയ നസീർ ഹമീദിൻ്റെ ഡിഎൻഎ സാമ്പിൾ ശേഖരിക്കാൻ യു.എസ്. ഏജൻസികൾ ശ്രമിച്ചെങ്കിലും ഇയാൾ വിസമ്മതിച്ചു. തുടർന്നാണ് 2024-ൽ കോടതി ഉത്തരവിലൂടെ യു.എസ്. അധികൃതർ നസീർ ഹമീദ് ജോലിചെയ്തിരുന്ന കോഗ്നിസെൻ്റ് കമ്പനിയെ സമീപിച്ചത്.
ഡിഎൻഎ സാമ്പിൾ എടുക്കുന്നതിനായി നസീർ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് വിട്ടുകിട്ടണമെന്ന് അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടു. ഈ ലാപ്‌ടോപ്പിൽ നിന്ന് ശേഖരിച്ച ഡിഎൻഎയും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച രക്തക്കറയിലെ ഡിഎൻഎയും ഒന്നുതന്നെയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതോടെ നസീർ ഹമീദ് തന്നെയാണ് പ്രതിയെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.
ഇരട്ടക്കൊലയിലേക്ക് നയിച്ച യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല. ശശികലയുടെ ഭർത്താവായ ഹാനു നാരയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് മുൻപ് നസീർ ഹമീദ് ഹാനു നാരയെ ഉപദ്രവിച്ചതായി പരാതിയുണ്ടായിരുന്നു. അതേസമയം, കേസിൽ കുറ്റം ചുമത്തിയതിന് പിന്നാലെ കോഗ്നിസെൻ്റ് കമ്പനി നസീർ ഹമീദിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നിലവിൽ പ്രതിയെ ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കൈമാറാനുള്ള നിയമനടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
















