സുനിൽരാജിന്റെ വെളിപ്പെടുത്തൽ വാസ്തവവിരുദ്ധമാണെന്ന് നിർമാതാവ് അജിത് തലപ്പിള്ളി. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് അജിത് തലപ്പിള്ളി. ‘സുനിൽ രാജ് എന്ന വ്യക്തി ഞങ്ങളുടെ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളത് ശരി തന്നെ പക്ഷേ അത് ചാക്കോച്ചന് പകരമല്ല മറിച്ച് എല്ലാ സിനിമകളിലും പ്രധാന താരത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് പോലെ ചാക്കോച്ചന് വേണ്ടി പ്രവർത്തിച്ച ഡ്യൂപ്പ് ആണ് ഇദ്ദേഹം’ എന്ന് നിർമാതാവ് വെളിപ്പെടുത്തി.
‘‘ഇന്ന് രാവിലെ സുനിൽ രാജ് എന്ന വ്യക്തിയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കാണാനിടയായി. ഞാൻ നിർമിച്ച ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയിൽ നടൻ കുഞ്ചാക്കോ ബോബന് പകരം ഇദ്ദേഹം ആണ് അഭിനയിച്ചത് എന്നാണ് അതിൽ എഴുതിയിരുന്നത്. മാധ്യമങ്ങൾ അത് വാർത്തയാക്കുകയും ചെയ്തു. സിനിമയുടെ നിർമാതാവ് എന്ന നിലയിൽ ഈ വാസ്തവവിരുദ്ധമായ കാര്യം എനിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. സുനിൽ രാജ് എന്ന വ്യക്തി ഞങ്ങളുടെ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളത് ശരി തന്നെ പക്ഷേ അത് ചാക്കോച്ചന് പകരമല്ല മറിച്ച് എല്ലാ സിനിമകളിലും പ്രധാന താരത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് പോലെ ചാക്കോച്ചന് വേണ്ടി പ്രവർത്തിച്ച ഡ്യൂപ്പ് ആണ് ഇദ്ദേഹം.
ചാക്കോച്ചൻ ഞങ്ങൾക്ക് 7 ദിവസത്തെ ഡേറ്റ് തന്നിരുന്നു ആ ഏഴു ദിവസവും അദ്ദേഹം വന്നു അഭിനയിച്ചിരുന്നു. സീനുകൾ എല്ലാം ചാക്കോച്ചൻ തന്നെയാണ് ചെയ്തത്. സുനിൽ രാജ് പ്രവർത്തിച്ചത് സജഷൻ സീനുകളിൽ ചാക്കോച്ചൻ അവിടെ ഇരിക്കുന്നതുപോലെ തോന്നിക്കുന്ന സീനുകളിൽ മാത്രമാണ്. സജഷനിൽ ധരിച്ച കോസ്റ്റ്യൂമിലെ ചിത്രങ്ങളാണ് സുനിൽ പോസ്റ്റിനൊപ്പം പങ്കുവച്ചത്. അദ്ദേഹത്തിന് അതിനുള്ള വേതനം നൽകുകയും ചെയ്തു. അല്ലാതെ ഒരു സീനിൽ പോലും ചാക്കോച്ചന് പകരം സുനിൽ രാജ് അഭിനയിച്ചിട്ടില്ല.
സുനിൽ രാജ് വാസ്തവവിരുദ്ധമായ ഈ പോസ്റ്റ് ഇട്ടതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല. ചാക്കോച്ചനായി അഭിനയിച്ചത് ഞാൻ ആണെന്നു പറഞ്ഞ് ഒരാൾ വന്നാൽ അത് ചാക്കോച്ചനെ കളിയാക്കുന്നതുപോലെ അല്ലേ. ഇദ്ദേഹം പറയുന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ഇത് ഈ സിനിമയുടെ അണിയറ പ്രവർത്തകരോടും ചാക്കോച്ചനോടും ചെയ്യുന്ന തെറ്റാണ്. നിർമാതാവ് എന്ന നിലയിൽ ഇത് വ്യക്തമാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അല്ലെങ്കിൽ ഞങ്ങൾക്ക് സാമ്പത്തികമായി സഹായകമാകുന്ന രീതിയിൽ പോലും പ്രവർത്തിച്ച കുഞ്ചാക്കോ ബോബൻ എന്ന നടനോട് ചെയ്യുന്ന അനീതിയാകും അത്.’’– നിർമ്മാതാവ് അജിത് തലപ്പിള്ളി പറഞ്ഞു.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിൽ കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയി ചില സീനുകളിൽ താൻ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് സുനിൽരാജ് വെളിപ്പെടുത്തിയിരുന്നു. സെറ്റിൽ ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു സുനിലിന്റെ വെളിപ്പെടുത്തൽ. പോസ്റ്റ് വൈറലായതോടെ ചാക്കോച്ചൻ ഈ സിനിമയിലേ അഭിനയിച്ചിരുന്നില്ലെന്ന തരത്തിൽ ചർച്ചകളായി.
സുനിൽ രാജ് ഫെയ്സ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ്:
‘‘പുറത്തു വിടാൻ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്.’’
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ജനപ്രിയ ഉപകഥാപാത്രങ്ങളായ സുരേശൻ്റെയും സുമലതയുടെയും പ്രണയകഥയെ കേന്ദ്രീകരിക്കുന്ന ഒരു സ്പിൻ-ഓഫ് ചിത്രമായിരുന്നു ‘സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. മലയാള സിനിമയിലെ ഒരു വേറിട്ട ചുവടുവെപ്പായിരുന്നു ചിത്രം. സുരേശൻ്റെ നിഷ്കളങ്കമായ പ്രണയശ്രമങ്ങളും, അതിനോട് സുമലതയുടെ തനതായ രീതിയിലുള്ള പ്രതികരണങ്ങളും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച ചിത്രം റിയലിസ്റ്റിക് ആയ പശ്ചാത്തലത്തിൽ ചിരിയും പ്രണയവും സമന്വയിപ്പിച്ചെത്തിയ സിനിമയായിരുന്നു. കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ തന്റെ കഥാപാത്രമായി തന്നെ എത്തിയിരുന്നു.
















