ടാൻസാനിയയിലെ ഡൊഡൊമയിൽ, പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ പോലീസും സായുധ പട്രോളിംഗ് സംഘങ്ങളും നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നടന്ന വിവാദമായ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത് അക്രമസംഭവങ്ങൾ അരങ്ങേറിയത്. കല്ലുകളും വടികളും മാത്രം കൈവശം വെച്ച പല പ്രതിഷേധക്കാർക്ക് നേരെയും പോലീസ് വെടിയുതിർത്തതായി സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന ആരോപണങ്ങൾക്കിടെയാണ് ഇപ്പോഴത്തെ പ്രസിഡൻ്റ് സാമിയ സുലുഹു ഹസ്സൻ വീണ്ടും അധികാരത്തിലെത്തിയത്. പ്രധാന എതിരാളികളെ മത്സരത്തിൽ നിന്ന് വിലക്കിയ ശേഷമായിരുന്നു തിരഞ്ഞെടുപ്പ്. ഒക്ടോബർ 29-ന് ഹസ്സൻ 98% വോട്ടുകൾ നേടി വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് യുവാക്കളടക്കമുള്ള പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
സർക്കാർ പ്രതിഷേധക്കാർക്കെതിരെ നടത്തിയ ക്രൂരതയ്ക്ക് തെളിവായി സംഭവസ്ഥലങ്ങളിൽ നിന്നുള്ള ജിയോലൊക്കേറ്റഡ് വീഡിയോകളും വെടിയൊച്ചകളുടെ ഓഡിയോ ഫോറൻസിക് വിശകലനവും ദൃക്‌സാക്ഷികളിൽ നിന്നും ഇരകളിൽ നിന്നുമുള്ള നേരിട്ടുള്ള മൊഴികളും സിഎൻഎൻ റിപ്പോർട്ടിൽ എടുത്തുപറയുന്നു. ഔദ്യോഗിക കണക്കുകളില്ലെങ്കിലും, അനൗദ്യോഗിക രേഖകൾ പ്രകാരം ഈ അക്രമസംഭവങ്ങളിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
സംഭവസ്ഥലങ്ങളിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളിൽ നഗരത്തിലെ മോർച്ചറികൾ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞതായും കാണാം. ഇതിന് പുറമെ, കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിലെ പ്രധാന നഗരമായ ദാർ എസ് സലാമിന് വടക്കുള്ള കോണ്ടോ സെമിത്തേരിയിൽ കൂട്ടക്കുഴിമാടങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾക്ക് ഉപോൽബലകമായി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.
അടുത്തിടെ മണ്ണ് ഇളക്കിമറിച്ചതിൻ്റെ ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളുമാണ് ഇതിന് തെളിവായി പുറത്തുവന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ മൃതദേഹങ്ങളാണ് ഇവിടെ അടക്കം ചെയ്തിട്ടുള്ളതെന്ന് രണ്ട് മനുഷ്യാവകാശ സംഘടനകളും പറയുന്നു.
പ്രതിഷേധങ്ങൾ ശക്തമായതോടെ അധികൃതർ രാജ്യത്ത് കർഫ്യൂവും ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി. പ്രധാന പ്രതിപക്ഷ നേതാവായ ടുണ്ടു ലിസ്സു രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഏപ്രിൽ മുതൽ തടവിലാണ്. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചത്.
ആദ്യം പ്രതിഷേധക്കാർ കൊല്ലപ്പെട്ടെന്ന വാദം സർക്കാർ ഉദ്യോഗസ്ഥർ നിഷേധിച്ചിരുന്നുവെങ്കിലും, പിന്നീട് പ്രസിഡൻ്റ് ഹസ്സൻ ചിലർക്ക് ജീവൻ നഷ്ടപ്പെട്ടതായി സമ്മതിച്ചു, എങ്കിലും മരണസംഖ്യ പുറത്തുവിട്ടില്ല. സംഘർഷങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച പ്രസിഡൻ്റ്, പണം വാങ്ങിയ ശേഷം പ്രതിഷേധക്കാർ മനഃപൂർവം പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു എന്നും പ്രതികരിച്ചു. അതേസമയം, മാധ്യമങ്ങളോട് പ്രതികരിക്കാൻ പ്രസിഡൻ്റോ പോലീസോ ഇതുവരെ തയ്യാറായിട്ടില്ല.
സംഭവത്തിൽ നൂറുകണക്കിന് പ്രതിഷേധക്കാരും സാധാരണക്കാരും കൊല്ലപ്പെട്ടതായും എത്രപേർക്ക് പരിക്കേൽക്കുകയോ എത്രപേർ തടവിലാക്കപ്പെടുകയോ ചെയ്തു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.
















