രാജസ്ഥാനിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം, 2025 പ്രകാരം രണ്ട് ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ സംസ്ഥാനത്ത് ആദ്യമായി മതപരിവർത്തന കുറ്റം ചുമത്തി കേസെടുത്തു.
വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഡൽഹി സ്വദേശിയായ ചാണ്ടി വർഗീസ്, കോട്ട നിവാസിയായ അരുൺ ജോൺ എന്നിവരാണ് കേസിൽ കസ്റ്റഡിയിലായത്.
കോട്ടയിലെ ബോർഖേഡ പൊലീസ് സ്റ്റേഷൻ ഓഫീസർ ദേവേഷ് ഭരദ്വാജ് നൽകിയ വിവരമനുസരിച്ച്, നവംബർ 4നും 6നും ഇടയിൽ കനാൽ റോഡിലെ ബീർഷെബ പള്ളിയിൽ ആത്മീയ പ്രഭാഷണത്തിന്റെ മറവിൽ ആളുകളെ ക്ഷണിച്ച് വരുത്തി മതപരിവർത്തനം നടത്തിയെന്നതാണ് ഇരുവർക്കുമെതിരെയുള്ള പ്രധാന ആരോപണം.
പരാതിക്കൊപ്പം ഈ പരിപാടിയുടെ ദൃശ്യങ്ങൾ, സോഷ്യൽ മീഡിയയിൽ ലൈവായി സംപ്രേഷണം ചെയ്തതിന്റെ തെളിവുകൾ എന്നിവയും മറ്റ് വസ്തുതകളും ഹാജരാക്കിയിട്ടുണ്ട്. ഇതേത്തുടർന്ന്, ഡൽഹിയിലും കോട്ടയിലുമായി താമസിക്കുന്ന രണ്ട് പ്രതികൾക്കെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 299 (മതവികാരം വ്രണപ്പെടുത്തൽ), രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം, 2025-ലെ സെക്ഷൻ 3, 5 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2025 ഒക്ടോബർ 29-നാണ് സംസ്ഥാന സർക്കാർ ഈ പുതിയ നിയമം വിജ്ഞാപനം ചെയ്തത്. നിർബന്ധിതമോ നിയമവിരുദ്ധമോ ആയ മതപരിവർത്തനം ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും കുറ്റക്കാർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ നിയമം. പുതിയ നിയമപ്രകാരം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസുകളിലൊന്നാണിത്.
















