തീർഥാടകരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കണ്ടതോടെ ശബരിമല സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമായി. സാധാരണഗതിയിലുള്ള ഭക്തജനപ്രവാഹം മാത്രമാണ് നിലവിൽ സന്നിധാനത്തുള്ളത്.
മണ്ഡലകാല തീർത്ഥാടനത്തിന്റെ ആറാം ദിവസമായി ഇന്നലെ 86,747 ത്തോളം ഭക്തരാണ് ദർശനം നടത്തിയത്. 8,623 പേർ സ്പോട്ട് ബുക്കിംഗ് വഴി സന്നിധാനത്ത് എത്തി. 1004 പേർ പുല്ലുമേട് വഴിയും സന്നിധാനത്ത് എത്തി.
രാവിലെ നടതുറക്കുന്ന ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ഭക്തജനതിരക്ക് ഉണ്ടാകുന്നത്. കാനന പാത വഴിയും ആയിരക്കണക്കിന് ഭക്തർ ദർശനത്തിന് എത്തുന്നുണ്ട്. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണം കൊണ്ടുവന്നതോടെ ആണ് ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമായത്.
തീർത്ഥാടകർ സംതൃപ്തിയോടെ മലയിറങ്ങി. ശബരിമലയിലെ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇന്ന് പമ്പയിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും.
















