മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് തുറന്ന കത്തുമായി ഫിലോകാലിയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആരോപണ വിധേയയായ ജിജി. താൻ ഷാജൻ സ്കറിയയുടെ ചാനലിൽ അഭിമുഖം നൽകില്ലെന്ന് കത്തിൽ ജിജി തീർത്തു പറയുന്നു. “കിട്ടാത്ത മുന്തിരി പുളിക്കും” എന്ന പഴഞ്ചൊല്ല് കത്തിന് തലക്കെട്ടായി നൽകിക്കൊണ്ടാണ് ജിജി തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എത്ര പ്രകോപിപ്പിച്ചാലും, അസത്യങ്ങൾ നിരത്തി അപമാനിച്ചാലും അഭിമുഖം നൽകില്ലെന്നത് തൻ്റെ ഉറച്ച തീരുമാനമാണെന്നും, അതിനായി വച്ച വെള്ളം വാങ്ങി വയ്ക്കണമെന്നും ജിജി ഷാജൻ സ്കറിയയോട് പറയുന്നു.
മാധ്യമ ധർമ്മം പുലർത്തുന്ന വ്യക്തിയായി ഷാജൻ സ്കറിയയെ കണ്ടിരുന്നെന്നും, പല സന്ദേശങ്ങളും അയച്ചതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും ജിജി കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, ഇപ്പോൾ താൻ തിരിച്ചറിഞ്ഞത് എത്തിക്സ് ഇല്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന വ്യക്തിയാണ് അദ്ദേഹമെന്നാണ്. തനിക്കെതിരെ ഘോരം ഘോരം വാക്കുകൾ കൊണ്ട് അമ്മാനമാടിയിട്ട് കാര്യമില്ലെന്നും, ഒറ്റയ്ക്കാണെന്ന് അറിഞ്ഞിട്ടും പോരാടുകയാണ് താനെന്നും അവർ പറയുന്നു. ആരോപണങ്ങളുടെ പേരിൽ മക്കൾ അപമാനിതരാകാൻ പാടില്ല, അതിനായി മരണം വരെ ഒറ്റയാൾ പോരാട്ടം തുടരുമെന്നും ജിജി പ്രഖ്യാപിക്കുന്നു.
മാധ്യമ വിചാരണയ്ക്ക് താൻ നിന്ന് കൊടുക്കേണ്ട ആവശ്യമില്ലെന്ന് പറയുന്ന ജിജി, കുറ്റം കണ്ടുപിടിക്കാനും ശിക്ഷിക്കാനും നിയമവും കോടതിയും ഉണ്ടെന്നും അതിൻ്റെ മുന്നിൽ മാത്രമേ തനിക്ക് തല കുനിക്കേണ്ടതുള്ളൂ എന്നും കൂട്ടിച്ചേർക്കുന്നു. തൻ്റെ ഏക ലക്ഷ്യം സത്യം പുറം ലോകം അറിയണം, നീതി നടപ്പാകണം എന്നതാണ്. പണം തട്ടിയെടുക്കുകയോ കുറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നേടാൻ താൻ ഒരുക്കമാണ്. അത് നിയമം തെളിയിക്കട്ടെ.
പ്രസ്ഥാനത്തിൽ നിന്ന് പണം തട്ടിയെടുത്തുവെന്നും, കള്ള ഒപ്പിട്ടുവെന്നും, കോടികൾ അടിച്ചു മാറ്റിയെന്നുമുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവരോട് ‘കാട് അടച്ചു വെടി വയ്ക്കരുത്’, തെളിവുകൾ നിരത്തി ആരോപണം ഉന്നയിക്കാനുള്ള മാന്യത കാണിക്കണമെന്നും ജിജി ആവശ്യപ്പെടുന്നു. ഫിലോകാലിയ പ്രസ്ഥാനം തുടങ്ങിയ ശേഷം താൻ എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് എന്തൊക്കെയാണെന്ന് നിയമം തെളിയിക്കട്ടെ. എല്ലാവിധ അന്വേഷണത്തിനും തയ്യാറാണെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അവർ അറിയിച്ചു.
“മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ട ആവശ്യം ഇല്ല,” എന്ന് പറയുന്ന ജിജി, തൻ്റെ തല ഇപ്പോഴും നിവർന്നു തന്നെയാണ് നിൽക്കുന്നത് എന്ന് പ്രഖ്യാപിക്കുന്നു. കുതന്ത്രങ്ങളായ ആരോപണങ്ങൾക്കൊന്നും തന്നെ തളർത്താനാവില്ലെന്നും തകർക്കാൻ ശ്രമിച്ച അഗ്നിജ്വാലയിൽ വീണ്ടും വീണ്ടും ഉയരത്തിൽ പറക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാ കുറ്റകൃത്യങ്ങളും തന്നിൽ ആരോപിച്ചു ചാപ്പ കുത്തിക്കഴിഞ്ഞെങ്കിലും താൻ പതറില്ലെന്നും നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അവർ പറയുന്നു.
തൻ്റെ ആത്മാഭിമാനത്തെ, സത്യസന്ധതയെ, ആത്മാർഥതയെയാണ് ഒരിക്കൽ പോലും കാണാത്തവർ പോലും വ്യഭിചരിച്ചു കൊണ്ടിരിക്കുന്നത്. തൻ്റെ നിശബ്ദത ആയിരം വാക്കുകളെക്കാൾ മൂർച്ചയേറിയതാണെന്നും, സത്യം തെളിയിക്കാനുള്ള തൻ്റെ പോരാട്ടം തുടരുമെന്നും പറഞ്ഞുകൊണ്ടാണ് ജിജി കത്ത് അവസാനിപ്പിക്കുന്നത്.
















