എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്) സ്കൂൾ പാഠപുസ്തകങ്ങളിൽ വരുത്തിയ പരിഷ്കരണങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. മുഗൾ ചക്രവർത്തി അക്ബറിൻ്റെയും മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്റെയും പേരുകൾക്കൊപ്പമുള്ള ‘മഹാനായ’ എന്ന വിശേഷണം ഒഴിവാക്കിയ നടപടിയാണ് ഇപ്പോൾ ചർച്ചാവിഷയം. ഈ മാറ്റത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വാഗതം ചെയ്യുകയും ടിപ്പു സുൽത്താനെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു.
“ടിപ്പുവിനെ മർദിച്ച് എവിടേക്കാണോ അയക്കേണ്ടത് അങ്ങോട്ട് അയക്കണം. കടലിൽ എറിയണം,” എന്നായിരുന്നു ശർമ്മയുടെ പ്രതികരണം. ആർ.എസ്.എസ്. നേതാവ് സുനിൽ അംബേക്കർ ഈ മാറ്റങ്ങളെക്കുറിച്ച് സ്ഥിരീകരണം നൽകിയിരുന്നു. ‘അക്ബർ ദ ഗ്രേറ്റ്’, ‘ടിപ്പു സുൽത്താൻ ദ ഗ്രേറ്റ്’ തുടങ്ങിയ വിശേഷണങ്ങൾ മാത്രമാണ് നീക്കം ചെയ്തിട്ടുള്ളതെന്നും ചരിത്രപുരുഷന്മാരെ പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നടപടിയെ ബി.ജെ.പിയും വിശ്വ ഹിന്ദു പരിഷത്തും (വിഎച്ച്പി) പിന്തുണയ്ക്കുമ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തു.
ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണിതെന്ന് കോൺഗ്രസ് എം.പി. ഇമ്രാൻ മസൂദ് വിമർശിച്ചു. നൂറ്റാണ്ടുകളായി ഉപഭൂഖണ്ഡത്തെ രൂപപ്പെടുത്തിയ ഭരണാധികാരികളുടെ സംഭാവനകളെ അവഗണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിശേഷണങ്ങളോ പേരുകളോ നീക്കം ചെയ്യുന്നതിലൂടെ ചരിത്രപരമായ വസ്തുതകൾ മാറില്ലെന്നും ഈ ഭരണാധികാരികളുടെ കാലത്ത് ഇന്ത്യ കൈവരിച്ച അഭിവൃദ്ധിക്ക് സമാനതകളില്ലെന്നും മസൂദ് അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിച്ചവരാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നതെന്നും റാണി ലക്ഷ്മിഭായിയെ ഒറ്റിക്കൊടുത്തവരുടെ പിൻഗാമികൾ എന്തിനാണ് മന്ത്രിസ്ഥാനങ്ങൾ വഹിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി. വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ എൻസിഇആർടിയുടെ നടപടിയെ ശക്തമായി പിന്തുണച്ചു. അക്ബറിനെ ‘മഹാൻ’ എന്ന് വിളിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്യുകയും മുഗൾ ഭരണാധികാരികളുടെ മഹത്വവൽക്കരണം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. “മഹാറാണാ പ്രതാപിന്റെ പുണ്യഭൂമിയിൽ ബാബർ, ഹുമയൂൺ, അക്ബർ, ഔറംഗസേബ് എന്നിവരുടെ മഹത്വവൽക്കരണം അനുവദിക്കാൻ കഴിയില്ല,” ബൻസാൽ കൂട്ടിച്ചേർത്തു. ഇതോടെ പാഠപുസ്തകങ്ങളിലെ മാറ്റങ്ങൾ രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
















