”ഇന്ത്യയിൽ ദിനംപ്രതി പീഡനക്കേസുകളുടെ എണ്ണം ഉയർന്നുവരികയാണ്. ദിവസവും പത്രവാർത്തകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും കുറഞ്ഞത് ഒരു പീഡന വാർത്തയെങ്കിലും കാണാൻ സാധിക്കുന്നു. ഇന്ന് അത് നിർഭാഗ്യവശാൽ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. എന്നാൽ, 2025 നവംബർ 16-ന് മഹാരാഷ്ട്രയിൽ നടന്ന സംഭവം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു; എന്നിട്ടും, ഒരു വാർത്താ ചാനലുകൾ പോലും ആ സംഭവം റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല. എന്തുകൊണ്ട്? ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആ മൂന്ന് വയസ്സുകാരിയുടെ വാർത്ത എന്തുകൊണ്ട് മറച്ചുവെക്കപ്പെട്ടു? ഇന്ന് പീഡനം എന്നത് സാധാരണ സംഭവമായത് കൊണ്ടോ?
സംഭവം നടക്കുന്നത് 2025 നവംബർ 16-ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലെഗാവ് റൂറൽ പ്രദേശത്തെ ഒരു ചെറിയ ഗ്രാമത്തിലാണ്. യാഗ്നിക എന്ന മൂന്ന് വയസ്സുകാരി ജനിച്ചു വളർന്ന സ്ഥലം. രാവിലെ അമ്മയോടൊപ്പം മുറ്റത്തിരുന്ന് കളിച്ച കുഞ്ഞു. ഒരു അഞ്ച് നിമിഷത്തേക്ക് ആ അമ്മക്ക് ഒന്ന് അകത്തേക്ക് പോകേണ്ടി വന്ന സമയം, ഇരയെ കാത്തിരുന്ന കഴുകനെപ്പോലെ ആ 24 വയസ്സുകാരൻ വിജയ് ഖാർ അവിടേക്ക് വരുന്നു.
കുഞ്ഞ് അവിടെ ഒറ്റക്കിരിക്കുന്നത് കണ്ട അവൻ, മിഠായി കാണിച്ചു വിളിച്ചു കൊണ്ടുപോയി, അവന്റെ വീടിന്റെ അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ചു, ചുറ്റും ആരുമില്ലെന്ന് മനസ്സിലാക്കിയ അവൻ ആ പിഞ്ചു കുഞ്ഞിനെ ബലമായി പീഡിപ്പിച്ചു. വേദനകൊണ്ട് അമ്മയെ വിളിച്ചു ആ കുഞ്ഞ് വാവിട്ടു കരഞ്ഞു. പീഡനശേഷം ആ കുഞ്ഞ് വീട്ടിൽ പോയാൽ തനിക്ക് പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ അവൻ, ആ കുഞ്ഞിനെ പാറക്കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു.അതിന് ശേഷം അത് മറവു ചെയ്യാനായി തന്റെ വീടിന്റെ മതിലിന്റെ അടുത്തായി കുഴിയെടുത്ത് മൂടാൻ ശ്രമിക്കുമ്പോഴേക്കും, ആ കുഞ്ഞിനെ കാണാതെ പോയതിൽ നാട് മുഴുവൻ അന്വേഷണം തുടങ്ങിയിരുന്നു.
തന്നിൽ സംശയം വരാതിരിക്കാൻ, അവർക്കൊപ്പം സജീവമായി അന്വേഷണത്തിൽ അവനും പങ്കുചേർന്നു. തന്റെ വീട്ടിലേക്കോ വീടിന്റെ പരിസരത്തേക്കോ നാട്ടുകാരും ആ കുഞ്ഞിന്റെ വീട്ടുകാരും എത്താതിരിക്കാൻ അവൻ പരമാവതി ശ്രമിച്ചു. ആർക്കും സംശയം തോന്നാത്ത രീതിയിൽ അന്വേഷകരോടൊപ്പം അവൻ ആ നാടുമുഴുവൻ നടന്നു. എങ്ങും കണ്ടുകിട്ടാത്തതിനാൽ ഓരോ വീടും പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിക്കുന്നു. അങ്ങനെ, എല്ലാ വീടും അന്വേഷിച്ച വരികെ അന്വേഷണ സംഘം അവന്റെ വീട് കൂടി പരിശോധിക്കാം എന്ന ആശയം മുന്നോട്ട് വെച്ചു.എന്നാൽ പരിപ്രാന്തനായ അവൻ സമ്മതിക്കാതെ അവരെ തടഞ്ഞു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോഴും അവൻ ഓരോ കാരണം പറഞ്ഞ് അവരെ അകത്തേക്ക് കടത്താതെ നോക്കി. അവന്റെ പരിഭ്രമം കണ്ടു, അവൻ തന്നെയാണ് കൊലപാതകി എന്ന് പോലീസിന് മനസ്സിലായി. പോലീസുകാർ ബലം പ്രയോഗിച്ച് അകത്ത് കടന്നതും, നാട്ടുകാരും പോലീസും ആ കുഞ്ഞിന്റെ അച്ഛനും അമ്മയും കണ്ടത് ഹൃദയം തകരുന്ന കാഴ്ചയായിരുന്നു. ആ പിഞ്ചു കുഞ്ഞ് പീഡനത്തിന് ഇരയായി രക്തത്തിൽ കുളിച്ചു കിടക്കുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞ് ക്രൂരമായി പീഡനത്തിന് ഇരയായതായി തെളിഞ്ഞു.
ഇവിടെ സമൂഹത്തിന് ആരെയാണ് കുറ്റം പറയേണ്ടത്? ആ പിഞ്ചു കുഞ്ഞിന്റെ വസ്ത്രധാരണമോ, അതോ ആ കുഞ്ഞു അയാളെ ട്രിഗ്ഗർ ചെയ്യാൻ എന്തേലും ചെയ്തതിന്റെ ദേഷ്യം കൊണ്ട് പീഡിപ്പിച്ചതാണെന്നോ? എന്താണ് ഇവിടെ നിരത്താൻ കഴിയുന്ന ന്യായീകരണം?
പീഡിപ്പിച്ച വ്യക്തിക്ക് വെറും 24 വയസ്സ് മാത്രമാണ് പ്രായം. അങ്ങനെയുള്ള ഒരാൾക്ക് പിഞ്ചു കുഞ്ഞിനോട് കാമം തോന്നാനും, അവളെ ക്രൂരമായി പീഡിപ്പിക്കാനും കൊലപ്പെടുത്താനും എങ്ങനെ ധൈര്യം വന്നു? ഒറ്റ കാരണം, നിയമത്തെ ഭയമില്ലാത്തത്. തനിക്ക് കൂടി വന്നാൽ ജയിലിൽ കിടക്കാം എന്ന ധൈര്യമാണ് അവനെക്കൊണ്ട് ഈ കൊടുംക്രൂരത ചെയ്യിപ്പിച്ചത്.
പീഡനത്തിന് ഇരയായ സമയത്ത് ആ പിഞ്ചു കുഞ്ഞു എന്ത് വേദന സഹിച്ചിട്ടുണ്ടാകും? എത്രമാത്രം കരഞ്ഞിട്ടുണ്ടാകും? തന്നെ ഒന്നും ചെയ്യരുതെന്ന് കെഞ്ചിയിട്ടുണ്ടാകും. മനസാക്ഷി ഉള്ള ഒരാൾക്കും അത് കാണണോ ഓർക്കാൻ പോലും തോന്നില്ല.
പിന്നെ എല്ലാവരും ചോദിക്കാവുന്ന അടുത്ത ചോദ്യം: ‘എന്തിന് ആ കുഞ്ഞ് അയാളുടെ ഒപ്പം പോയി?’ എന്ന്. സ്വന്തം അയൽവാസി, ദിവസവും തന്നെ നോക്കി ചിരിക്കുന്നവൻ, ഈ ക്രൂരത ചെയ്യുമെന്ന് ചിന്തിക്കാനുള്ള കഴിവ് ആ പിഞ്ചു കുഞ്ഞിനുണ്ടോ?
ഈ സംഭവം മഹാരാഷ്ട്രയിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തി. വിജയ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്; പ്രതി കുറ്റം സമ്മതിച്ചു. പക്ഷേ, ഇനി എന്ത്? ഒന്നും സംഭവിക്കാൻ പോകുന്നില്ല. കുറെ വർഷം അവനെ ജയിലിൽ കൊണ്ടുപോയി തീറ്റിപ്പോറ്റും. പിന്നെ, വർഷങ്ങൾ നീണ്ട വിചാരണക്ക് ഒടുവിൽ 12 വർഷം ജയിലിൽ കിടക്കാൻ വിധിക്കും. ഇതിനപ്പുറം ഒന്നും സംഭവിക്കില്ല, ഒന്നും…. കുറച്ചു കഴിയുമ്പോൾ ഞാൻ അടക്കമുള്ളവർ ഇത് മറക്കും. പക്ഷെ ആ കുഞ്ഞിന് കിട്ടേണ്ട നീതി മാത്രം ലഭിക്കില്ല.
പേടിപ്പെടുത്തുന്ന നിയമം വരണം. അമ്പലം പണിയാനും, പള്ളി പണിയാനും എന്നൊക്കെ പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുകയും സമരം വിളിക്കുകയും കോടികൾ മുടക്കുകയും ചെയ്യുമ്പോൾ, ആരും തന്നെ ഇതിനെതിരെ ശബ്ദമുയർത്താൻ ഇല്ല. ഒരു പ്രമുഖ വാർത്ത മാധ്യമങ്ങൾക്കും വേണ്ട. കല്ലിൽ തീർത്ത പ്രതിമക്ക് നൽകുന്ന പരിഗണനപോലും ആ പിഞ്ചു കുഞ്ഞിന് കിട്ടുന്നില്ല.
ഇനി ഒരു പക്ഷെ തൂക്കുകയർ വിധിച്ചാൽ തന്നെ, മനുഷ്യാവകാശ കമ്മീഷൻ എന്ന പേരിൽ കുറെ പേർ വരും തൂക്കാൻ പറ്റില്ല എന്ന വാദിച്ചുകൊണ്ട്. ഒരു ചോദ്യം മാത്രം അവൻ ആ കുഞ്ഞിനോട് കാണിക്കാത്ത എന്ത് മനുഷ്യാവകാശമാണ് അവന് കൊടുക്കേണ്ടത്? ഇതെല്ലം തടയാൻ ഒറ്റ മാർഗമേ ഉള്ളു. നിയമത്തെ ഭയക്കണം. ഗൾഫ് പോലുള്ള കടുത്ത നിയമം ഉള്ള രാജ്യങ്ങളിലേതുപോലെയുള്ള നിയമങ്ങൾ ഇവിടെയും വരണം. എന്നാലേ ഈ പ്രവർത്തികൾക്ക് ഒരു അവസാനം ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ ഈ ലോകത്ത് ഒരു കുഞ്ഞും സുരക്ഷിതമായിരിക്കില്ല.
















