ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സ്വന്തം മണ്ണിൽ നാണംകെട്ട തോൽവി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ വൻ തോൽവി വഴങ്ങിയതോടെ ഇന്ത്യ ടെസ്റ്റ് പരമ്പര പ്രോട്ടീസിന് മുന്നിൽ അടിയറവ് വെച്ചു. കാൽനൂറ്റാണ്ടിനിടെ ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. റൺസിന്റെ കണക്കിൽ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയായി ഗുവാഹത്തിയിൽ നടന്ന ഈ മത്സരം.
വിജയത്തിനായി 549 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ബാറ്റിംഗ് നിര രണ്ടാം ഇന്നിങ്സിൽ 140 റൺസിന് ഓൾ ഔട്ടായി. സ്പിന്നർ സീമോൺ ഹാർമറിന്‍റെ തീപ്പൊരി ബൗളിംഗാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് പ്രധാന കാരണം. 23 ഓവറിൽ വെറും 37 റൺസ് മാത്രം വഴങ്ങി താരം ആറ് വിക്കറ്റുകൾ വീഴ്ത്തി. രണ്ട് ഇന്നിങ്‌സുകളിലുമായി ഹാർമർ ഒമ്പത് വിക്കറ്റുകൾ സ്വന്തമാക്കി. ഇന്ത്യൻ നിരയിൽ അർധ സെഞ്ച്വറി നേടിയ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ (87 പന്തിൽ 54 റൺസ്) മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്.
എട്ട് വിക്കറ്റ് കയ്യിലിരിക്കെ അവസാന ദിനം സമനിലയെങ്കിലും നേടാൻ ഇന്ത്യക്ക് അവസരമുണ്ടായിരുന്നു. എന്നാൽ, രണ്ടാം സെഷൻ പൂർത്തിയാകുന്നതിനു മുമ്പേ ബാക്കി ബാറ്റർമാരെല്ലാം കൂടാരം കയറി. നൈറ്റ് വാച്ച്മാനായി എത്തിയ കുൽദീപ് യാദവിന്‍റെ (5) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ധ്രുവ് ജുറേൽ (2), നായകൻ ഋഷഭ് പന്ത് (13), വാഷിങ്ടൺ സുന്ദർ (16), നിതീഷ് കുമാർ റെഡ്ഡി (0), മുഹമ്മദ് സിറാജ് (0) എന്നിവരാണ് അവസാന ദിനം പുറത്തായ മറ്റ് താരങ്ങൾ. ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (13), കെ.എൽ. രാഹുൽ (6) എന്നിവർ നേരത്തെ പുറത്തായിരുന്നു.
ദക്ഷിണാഫ്രിക്ക തങ്ങളുടെ ഒന്നാം ഇന്നിങ്‌സിൽ 489 റൺസും രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് നേടി ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ട്രിസ്റ്റൻ സ്റ്റബ്സും ടോണി ഡെ സോർസിയും ചേർന്നുള്ള 101 റൺസിന്റെ നിർണായക കൂട്ടുകെട്ട് സന്ദർശകർക്ക് മികച്ച ലീഡ് നേടിക്കൊടുത്തു. ആദ്യ ടെസ്റ്റിൽ കൊൽക്കത്തയിൽ 30 റൺസിനായിരുന്നു ഇന്ത്യ തോറ്റത്. ഇതോടെ 2000-ത്തിന് ശേഷം ആദ്യമായി ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ചരിത്ര നിമിഷത്തിന് ഗുവാഹത്തി സാക്ഷ്യം വഹിച്ചു.
















