നിർമ്മാതാവ് ബാദുഷക്കെതിരെ ആരോപണവുമായി നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയ 20 ലക്ഷം തിരികെ നൽകിയില്ലെന്ന് പരാതി. നടൻ അമ്മ ജനറൽ സെക്രട്ടറിക്ക് പരാതി നൽകി. ഇതിന്റെ പേരിൽ സിനിമകളിൽ നിന്ന് ഒഴിവാക്കിയെന്ന് ഹരീഷ് കണാരൻ പറഞ്ഞു.
അഭിനയത്തിൽ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നാണ് ഹരീഷിന്റെ വെളിപ്പെടുത്തൽ. കടം വാങ്ങിയ പണം തിരികെ നൽകാത്തത് അമ്മ ജനറൽ സെക്രട്ടറിയോട് അടക്കം പരാതിപ്പെട്ടിരുന്നു. എന്നാൽ അതിന്റെ പേരിൽ തന്നെ സിനിമകളിൽ നിന്നും ഒഴിവാക്കിയെന്നാണ് ഹരീഷിന്റെ ആരോപണം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും ഹരീഷ് മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഒരു കയറ്റത്തിന് എന്തായാലും ഒരു ഇറക്കമുണ്ട്. സിനിമകളില്ലാതായത് ഇതിന്റെ ഭാഗമാണെന്ന് മാത്രമാണ് ഞാൻ കരുതിയിരുന്നത്. ‘ജയന്റെ രണ്ടാം മോഷണം’അടക്കമുള്ള പല സിനിമയിലും എനിക്ക് ഡേറ്റ് തന്നിരുന്നു. ഇതിനിടയിൽ പണം തിരികെ ചോദിച്ചിരുന്നു, ഇടവേള ബാബുവിനെയും വിളിച്ച് കാര്യം പറഞ്ഞിരുന്നു.
എന്റെ വീടുപണി നടക്കുന്ന സമയത്താണ് പൈസ് തിരിച്ചു ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നൽകാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. ഇതിനിടയിൽ ‘ജയന്റെ രണ്ടാം മോഷണം’ ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല. പിന്നീട് ടൊവിനോ ചോദിച്ചിരുന്നു ചേട്ടനെന്തേ പടത്തിൽ വരാതിരുന്നതെന്ന്. എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. ഇത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടമായി. ഇതിപ്പോ പറഞ്ഞത് കൊണ്ട് എനിക്ക് സിനിമകളേ ഇല്ലാതായേക്കാം’ എന്ന് ഹരീഷ് പറഞ്ഞു.
















