രാജ്കോട്ട്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ചേതേശ്വർ പൂജാരയുടെ ഭാര്യാ സഹോദരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജീത് പബാരി (30) ആണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ രാജ്കോട്ടിൽ ഹരിഹർ സൊസൈറ്റിയിലുള്ള വീട്ടിലെ കിടപ്പുമുറിയിൽ ബുധനാഴ്ച രാവിലെയാണ് ഇയാളെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജീത് പബാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജീത് ആത്മഹത്യ ചെയ്തതാണെന്ന് എസിപി ബി.ജെ. ചൗധരി പറഞ്ഞു. പൂജാരയുടെ ഭാര്യ പൂജ പബാരിയുടെ സഹോദരനാണ് ജീത് പബാരി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. വീട്ടിൽ ഫൊറൻസിക് പരിശോധന നടത്തുമെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുമെന്നും എസിപി വ്യക്തമാക്കി. ബിസിനസുകാരനായിരുന്ന ജീതിന് സാമ്പത്തിക ബാധ്യതകളില്ലായിരുന്നെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ജീതിന്റെ മൊബൈൽ ഫോണും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഒരു വർഷം മുൻപ് ഒരു യുവതി ജീതിനെതിരെ പീഡന പരാതി നൽകിയിരുന്നു. വിവാഹാലോചന വഴിയാണ് ജീതും യുവതിയും പരിചയപ്പെട്ടത്. വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. തുടർന്നാണ് ജീതിനെതിരെ യുവതി പീഡന പരാതി നൽകിയത്. കേസിൽ ഗുജറാത്ത് ഹൈക്കോടതിയിൽനിന്ന് ജീത് മുൻകൂർ ജാമ്യം നേടിയിരുന്നു. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
2024 നവംബർ 26നാണ് ജീതിനെതിരെ യുവതി പരാതി നൽകിയത്. കൃത്യം ഒരു വർഷത്തിനു ശേഷം അതേ തീയതിയിലാണ് ജീത് ജീവനൊടുക്കിയത്. രണ്ടു മാസത്തിലേറെയായി ജീത് വിഷാദത്തിലായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവസമയത്ത് ജീതിന്റെ ഭാര്യയും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 11 മണിയോടെ വീടിന്റെ മുകൾനിലയിലുള്ള കിടപ്പുമുറിയിലാണ് ജീതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീതിന്റെ മൊബൈൽ ഫോൺ കണ്ടെത്തുന്നത് കേസിൽ നിർണായകമാകും.
















