കേരളത്തിലെ സർക്കാർ – എയ്ഡഡ് എഞ്ചിനീയറിംഗ് കോളജുകളിലെ ഒഴിവുള്ള ബി.ടെ.ക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. കഴിഞ്ഞ വർഷം വരെ തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. ഇതു വഴി 9 സർക്കാർ എഞ്ചിനീയറിംഗ് കോളജിലും 3 എയ്ഡഡ് കോളജിലും ഏതിലും ഒഴിവുണ്ടായാൽ വിദ്യാർഥികൾക്ക് ഒറ്റ കേന്ദ്രത്തിൽ വെച്ച് തന്നെ പ്രവേശനം നേടാമായിരുന്നു.എന്നാൽ ഇത്തവണ ഓരോ കോളജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താനുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനമാണ് വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് ആവശ്യം ഉയർന്നതിന് പിന്നാലെ മന്ത്രിയുടെ നിർദേശപ്രകാരം കൂടുതൽ വിദ്യാർഥി സൗഹൃദമാക്കിയത്.
എന്നാൽ 13 ന് നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനിൽ തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളജിൽ പോകാതെ തന്നെ 9 ഗവ: എഞ്ചിനീയറിംഗ് കോളജിലും 3 എയ്ഡഡ് കോളജിലും പ്രവേശനം നേടാൻ കഴിയും. ഇതിനായി 12 ൽ ഏതെങ്കിലും ഒരു കോളജിൽ എത്തി അപേക്ഷകർ റിപ്പോർട്ട് ചെയ്താൽ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ മുഖാന്തരം റാങ്ക് അനുസരിച്ച് കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ കഴിയുമെന്ന് മന്ത്രി റോജി.എം.ജോൺ അറിയിച്ചു.
ഇതിനായി 13-ാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുമ്പായി 12 ൽ ഏതെങ്കിലും ഒരു കോളജിൽ എത്തി റിപ്പോർട്ട് ചെയ്യണം.ഇതോടെ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനായി തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളജിൽ എത്തണം എന്ന പ്രശ്നത്തിനും പരിഹാരമാവുകയാണ്. തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളജിൽ മുൻ വർഷങ്ങളിൽ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്ന സോഫ്റ്റ്‌വെയർ വിദഗ്ദരുടെ ടീം തന്നെയാകും 13 ന് നടക്കാൻ പോകുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഏകോപിപ്പിക്കുക.സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ നിർബന്ധമായും TC/NOC (നിലവിൽ സർക്കാർ എൻജിനീയറിങ് കോളജുകളിൽ അഡ്മിഷൻ എടുത്തവർ ഒഴികെ) ഹാജരാക്കേണ്ടതാണ്.
Story Highlights :Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes
















