കോട്ടയത്തു വാഹനാപകടത്തിൽ മരിച്ച സിആർപിഎഫ് ജവാന്റെ അവകാശികൾക്ക് 1.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു കോടതി. പോലീസ് എഴുതി തള്ളിയെ കേസിൽ ആണ് വിധി വന്നിരിക്കുന്നത്. കോട്ടയം മാഞ്ഞൂർ കോതനല്ലൂർ മലയിൽ വീട്ടിൽ ജയേഷ്‌കുമാറിന്റെ (36) അവകാശികൾക്കാണ് നഷ്ടപരിഹാരം അനുവദിച്ച് കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ജഡ്‌ജി പ്രസൂൺമോഹൻ വിധി പ്രസ്താവിച്ചത്. സാക്ഷികളെ കോടതി നേരിട്ട് വിളിച്ചുവരുത്തി തെളിവെടുത്താണ് വിധി പ്രഖ്യാപിച്ചത്.
2021 ഒക്ടോബറിൽ കോട്ടയത്തെ ഏറ്റുമാനൂർ-കടുത്തുരുത്തി മെയിൻറോഡിൽ കാണക്കാരി കളരിപ്പടിയിലായിരുന്നു അപകടം നടന്നത്. സിആർപിഎഫിൽ ജവാനായിരുന്ന ജയേഷ്‌കുമാർ അവധിക്കു നാട്ടിലെത്തിയതായിരുന്നു. ജയേഷ്‌കുമാർ പുറത്തേക്ക് ഇറങ്ങിയ സമയം അമിതവേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയും ജയേഷ് തെറിച്ചു റോഡിൽ വീഴുകയും ആയിരുന്നു. ജയേഷിന്റെ ഹെൽമെറ്റ് വണ്ടി കയറിയ നിലയിൽ ആയിരുന്നു പോലീസ് കണ്ടെടുത്തത്. അപകടം നടന്ന ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജയേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
കുറവിലങ്ങാട് പോലീസ് കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നെകിലും ജയേഷിന്റെ അശ്രദ്ധ കൊണ്ടാണ് അപകടം നടന്നതെന്ന് പറഞ്ഞു എഴുതി തള്ളുകയും അത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അതിനാൽ കാർ ഡ്രൈവർ ശിക്ഷയിൽ നിന്ന് രക്ഷപെടുകയും ചെയ്തു. ജയേഷിന്റെ അപകടത്തോടെ തളർന്നുപോയ ഭാര്യ കേസ് തള്ളിപ്പോയതോ കാർ ഡ്രൈവർ രക്ഷപെട്ടതോ അറിഞ്ഞിരുന്നില്ല. പിന്നീട് നഷ്ടപരിഹാരത്തിനായി ക്രിമിനൽ കേസിന്റെ രേഖകൾ ലഭിച്ചപ്പോഴാണ് പോലീസ് കേസിൽനിന്ന് കാർഡ്രൈവറെ രക്ഷപ്പെടുത്തിയ വിവരം അറിയുന്നത്.
ഉടൻ ജയേഷ്‌കുമാറിന്റെ ഭാര്യ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പുനരന്വേഷണത്തിനായി മേലധികാരികളെ സമീപിച്ചേക്കിലും കേസ് ഏറ്റെടുക്കാൻ പോലീസ് തയാറായില്ല. തുടർന്ന് കോടതിയിൽ പരാതി നൽകുകയും കേസ് പുനരന്വേഷിക്കുകയും സംഭവം നേരിൽ കണ്ടവരുടെ മൊഴി എടുക്കുകയും തെളിവ് ശേഖരിക്കുകയും കാറുകാരന്റെ അമിതവേഗതയും അശ്രദ്ധയുമാണ് മരണകാരണം എന്ന കണ്ടുപിടിക്കുകയും ചെയ്തു. കോടതി കാർ ഡ്രൈവർക്കെതിരേ കുറ്റം ചുമത്തി കേസ് ഫയലിൽ സ്വീകരിച്ചു.
കോടതി പ്രതിയെ സമൻസ് അയച്ചു വിളിപ്പിക്കുകയും ജയേഷിന്റെ ഭാര്യയും മകനും മാതാപിതാക്കളും നഷ്ടപരിഹാരം ആവിശ്യപെടുകയും ചെയ്തു. അങ്ങനെ സാക്ഷികളുടെയും തെളിവെടുത്തു ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയും മാത്രമാണ് അപകടകാരണമെന്ന് കണ്ടെത്തി കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.1,16,44,000 രൂപ വിധി തുകയും കോടതി ചെലവിനത്തിൽ 7,35,000 രൂപയും, ഹർജി ഫയൽ ചെയ്തദിവസം മുതലുള്ള പലിശ ഇനത്തിൽ 36,29,000 രൂപ ഉൾപ്പെടെ ഒരുകോടി 60 ലക്ഷം രൂപ 30 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ഇൻഷുറൻസ് കമ്പനിയോട് കോടതി ഉത്തരവിട്ടു.
















