രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ചുമത്തിയ ലൈംഗിക പീഡനക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് അശാസ്ത്രീയമായി ഗർഭഛിദ്രം നടത്തിയതിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. രണ്ടുതവണ വീര്യം കൂടിയ ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ നൽകിയതിനെ തുടർന്ന് യുവതിയുടെ ആരോഗ്യനില മോശമാവുകയും രണ്ട് ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
യുവതി നൽകിയ മൊഴി പ്രകാരം, രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മരുന്ന് കഴിച്ചാണ് ഗർഭഛിദ്രം നടത്തിയത്. ഡോക്ടറുടെ കുറിപ്പുകളോ നിർദ്ദേശങ്ങളോ ഇല്ലാതെയാണ് മരുന്ന് എത്തിച്ചുനൽകിയതും കഴിച്ചതും. രണ്ടുമാസം വളർച്ചയെത്തിയ ഗർഭമാണ് ഇത്തരത്തിൽ ഇല്ലാതാക്കാൻ ശ്രമിച്ചത്. വീര്യം കൂടിയ മരുന്ന് രണ്ടുതവണ നൽകിയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും യുവതിയുടെ ആരോഗ്യനില വഷളാവുകയും ചെയ്തു. ഇതിനെ തുടർന്നാണ് രണ്ട് വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ തേടേണ്ടിവന്നതെന്നും യുവതി അന്വേഷണ സംഘത്തെ അറിയിച്ചു.
ഗർഭഛിദ്രവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം നീക്കങ്ങൾ തുടങ്ങി. യുവതി ചികിത്സ തേടിയ ആശുപത്രികളുടെ വിവരങ്ങളും യുവതിയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴികളും ഉടൻ രേഖപ്പെടുത്തും. “ഗർഭഛിദ്രം നടത്തിയെങ്കിൽ എന്ത് മെഡിക്കൽ തെളിവാണ് ഉള്ളത്?” എന്ന് കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ കോടതിയിൽ ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് മറുപടി നൽകാൻ കഴിയുന്ന തെളിവുകൾ അടക്കം അന്വേഷണസംഘം സജീവമായി പരിശോധിച്ചുവരികയാണ്.
നിലവിൽ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. ഇദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തേണ്ടതുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്.
















