ദേശീയ അവാർഡ് ഇപ്പോൾ ലഭിക്കുന്നത് ഏറ്റവും മോശം സിനിമകൾക്കാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. നാഷണൽ അവാർഡ് കൊടുത്തു തുടങ്ങിയത് ക്വാളിറ്റിയെ അംഗീകരിക്കാനും പ്രചരിപ്പിക്കാനും വേണ്ടിയാണ്. എന്നാൽ ഇപ്പോൾ നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ട് ദേശീയതലത്തിൽ അവാർഡ് ലഭിക്കുന്ന പടങ്ങൾ ആ വർഷത്തെ ഏറ്റവും മോശം ചിത്രങ്ങളാണ്. ഏതെങ്കിലും രീതിയിൽ വൈദഗ്ധ്യമുള്ളവരോ അറിയപ്പെടുന്ന ആളുകളോ അല്ല ജൂറിയിലൊക്കെ ഇരിക്കുന്നത്. മറ്റ് പല പരിഗണനകളാണ് ജൂറിയെ നിശ്ചയിക്കുന്നത്. ഇതൊക്കെ ദുരൂഹമായിട്ടുള്ള കാര്യമാണ്.
ആരെങ്കിലും ഇടപെട്ട് ചെയ്യുന്നു എന്നല്ല പറഞ്ഞത്. ഞാൻ ഉള്ളുകളികളൊന്നും അന്വേഷിക്കാറില്ല. അവാർഡിന് പടങ്ങൾ അയക്കാറുണ്ട്. പലപ്പോഴും, കിട്ടേണ്ട പടങ്ങൾക്ക് കിട്ടാതെ പോയിട്ടുണ്ട്. അവാർഡുകൾ ജൂറിയുടെ സ്വഭാവം അനുസരിച്ചിരിക്കും. ജൂറിയുടെ ക്വാളിറ്റി മോശമാണെങ്കിൽ അത്തരം ചിത്രങ്ങൾക്കായിരിക്കും അവാർഡ് നൽകുക. ക്വാളിറ്റിയുള്ള ജൂറിയാണെങ്കിൽ അത്തരം തീരുമാനങ്ങളെടുക്കും.
കുറച്ച് വർഷങ്ങളായിട്ട് ആ കൊല്ലത്തെ ഏറ്റവും മോശം ചിത്രങ്ങൾക്കാണ് അവാർഡ് നൽകുന്നത്. അത് എങ്ങിനെ സംഭവിക്കുന്നുവെന്ന് അന്വേഷിക്കേണ്ടതാണ്. നാഷണൽ അവാർഡ് എന്നൊക്കെ പറയുന്ന സിസ്റ്റം ഒക്കെ വേണ്ടെന്ന് വയ്ക്കണം. കാരണം, നാഷണൽ അവാർഡ് കൊടുത്തു തുടങ്ങിയത് ക്വാളിറ്റിയെ അംഗീകരിക്കാനും പ്രചരിപ്പിക്കാനും വേണ്ടിയാണ്. പക്ഷേ, ഇപ്പോൾ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. അത് വളരെ കുഴപ്പം പിടിച്ച അവസ്ഥയാണ്’, അടൂർ പറഞ്ഞു.
















