പ്രളയദുരന്തം നേരിടുന്ന ശ്രീലങ്കയിലേക്ക് പാകിസ്താൻ അയച്ച ദുരിതാശ്വാസ പാക്കേജുകളിൽ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഈ പിഴവ് ശ്രദ്ധയിൽപ്പെട്ടത് ശ്രീലങ്കയിലെ പാകിസ്താൻ ഹൈകമ്മീഷൻ ഔദ്യോഗിക ‘എക്‌സ്’ (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ്.
നവംബർ 30-ന് പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ, 2024 ഒക്ടോബറിൽ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഉത്പന്നങ്ങളുടെ ദൃശ്യങ്ങൾ വ്യക്തമായിരുന്നു. ഇതോടെ, സാമൂഹിക മാധ്യമങ്ങളിൽ പാകിസ്താനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ദുരന്തബാധിതരായ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നാണ് ഉപയോക്താക്കളുടെ പ്രധാന വിമർശനം.
ലേബലുകൾ കൃത്യമായി പരിശോധിക്കാതെ സഹായ സാമഗ്രികൾ അയച്ചതും, അതിലുപരി കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളുടെ ചിത്രം ഹൈകമ്മീഷൻ തന്നെ പരസ്യപ്പെടുത്തിയതും ഗുരുതരമായ സംഘടനാപരമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
“എല്ലായ്പ്പോഴും ഒരുമിച്ച്, പാകിസ്താൻ ഇന്നും എന്നും ശ്രീലങ്കയ്‌ക്കൊപ്പം നിലകൊള്ളുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ഹൈകമ്മീഷൻ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നത്. വിമർശനം അതിരൂക്ഷമായ സാഹചര്യത്തിൽ പാകിസ്താൻ അധികൃതർ ഉടൻ തന്നെ ഈ പോസ്റ്റ് പിൻവലിച്ചു. വിഷയത്തിൽ ഇതുവരെയും ഔദ്യോഗിക വിശദീകരണം നൽകാൻ പാകിസ്താൻ തയ്യാറായിട്ടില്ല.
അതേസമയം, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സഹായം കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാണ്. ‘ഓപ്പറേഷൻ സാഗർ ബന്ധു’വിന്റെ ഭാഗമായി ഇന്ത്യ നവംബർ 28 മുതൽ 53 ടൺ ദുരിതാശ്വാസ സാമഗ്രികൾ ശ്രീലങ്കയിൽ എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളിലും ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് സുകന്യ എന്നിവയുൾപ്പെടെയുള്ള നാവികസേനയുടെ കപ്പലുകളിലുമായിട്ടാണ് അവശ്യ വസ്തുക്കൾ എത്തിക്കുന്നത്. ശ്രീലങ്കൻ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്
















