ശബരിമല ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിൽ വരണമെങ്കിൽ ജനങ്ങൾ അതിന് തീരുമാനമെടുക്കണം എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അങ്ങനെയെങ്കിൽ അവിടെ മോഷണം പോവുകയോ ഒന്നു തൊട്ടുനോക്കാൻ പോലും കഴിയുകയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഉത്തരവാദിത്തമാണ് രാജ്യത്തിനുവേണ്ടി ശരിയായി വോട്ട് ചെയ്യുക എന്നത്. തിരുവനന്തപുരം കോർപറേഷനിലെ വിവിധ സ്ഥാനാർഥികൾക്ക് വേണ്ടി ശാസ്തമംഗലം വാർഡിൽ മുൻ ഡിജിപി ശ്രീലേഖയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ശബരിമലയുടെ വിഷയം ഉന്നയിച്ചപ്പോൾ കോർപറേറ്റീവ് ഫെഡറലിസം ജനങ്ങളെ ദ്രോഹിക്കുന്ന ഒരു ഭൂതമായാണ് താൻ കാണുന്നതെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ശബരിമല കേന്ദ്രത്തിന് എടുത്തുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ, നിലവിലെ ഫെഡറൽ സംവിധാനത്തിൽ അത് സാധ്യമല്ല. “മോദി ശബരിമല എടുക്ക് എന്ന് പറഞ്ഞാൽ അത് പറ്റുമോ? ജനങ്ങളാണ് അത് തീരുമാനിക്കേണ്ടത്,” അദ്ദേഹം വ്യക്തമാക്കി. ശബരിമലയുടെ ഭരണത്തിൽ കേന്ദ്രത്തിന്റെ മേൽനോട്ടം വേണമെങ്കിൽ അത് ജനങ്ങളുടെ ആവശ്യമായി ഉയർന്നു വരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
തിരുവനന്തപുരം കോർപറേഷൻ ഭരിക്കാൻ 58 പേരുമായി ബിജെപിക്ക് കഴിയണം എന്ന ലക്ഷ്യം സുരേഷ് ഗോപി മുന്നോട്ട് വെച്ചു. വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ താൻ തൃപ്തനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ മൂന്നോ പേരൊക്കെയാണെങ്കിൽ അവരെ ‘തട്ടിക്കളയുക’ എന്ന തരത്തിലുള്ള രാഷ്ട്രീയ അധമസംസ്കാരം ഇവിടെയുണ്ടെന്നും, കൊല്ലത്തെ രാഷ്ട്രീയ സാഹചര്യം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ഡിജിപി കിരൺ ബേദിക്ക് സാധിക്കാത്തത് ശ്രീലേഖയ്ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഒളിമ്പിക്സ് ഭാരതത്തിൽ വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അത് സംഭവിക്കുമെന്നും, കേരളം അതിന് സജ്ജമാകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. കേരളത്തിന്റെ സജ്ജതയുടെ മികവിലാണ് വേദിയുടെ കാര്യത്തിൽ തീരുമാനം വരേണ്ടത്. കൊച്ചിയിലെയും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെയും ഇപ്പോഴത്തെ അവസ്ഥയെ അദ്ദേഹം വിമർശിച്ചു, എങ്കിലും ഗ്രീൻഫീൽഡ് താരതമ്യേന ഭേദമാണെന്ന് അഭിപ്രായപ്പെട്ടു.
“ഇന്ത്യയിൽ സുഗമമായി ഒളിംപിക്‌സ് നടന്നുവെന്ന് ലോകത്തിനു കാണിച്ചുകൊടുക്കണമെങ്കിൽ 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഒരുങ്ങണം. അവിടെയാണ് ട്രിപ്പിൾ എൻജിൻ സർക്കാരിന്റെ ഗുണം മനസിലാകുന്നത്,” അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സ് ഭാരതത്തിൽ സംഭവിക്കുമ്പോൾ കേരളത്തിലും വരണം, അതിനു തുടക്കം കുറിക്കുന്നത് കോർപറേഷൻ ഓഫീസിൽ നിന്നാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ്റുകാൽ പൊങ്കാലയുടെ അടുപ്പുകൂടുന്ന ചുടുകട്ടകൊണ്ട് സ്റ്റേഡിയം ഉണ്ടാക്കാനാവില്ല എന്ന പ്രസ്താവനയിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
എയിംസ് കേരളത്തിൽ എവിടെ വേണമെങ്കിലും വരാമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയുടെ നിലവിലെ അവസ്ഥ എന്താണെന്ന് നോക്കണമെന്നും, താൻ തൃശൂരിലെ ജനങ്ങൾ ചരിത്രരചനയാണ് നടത്തിയെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് അവർക്കാണ് അവകാശപ്പെട്ടതെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ എയിംസ് കൊണ്ടുവരുമെന്നല്ല പറഞ്ഞതെന്നും, കേരളത്തിൽ എവിടെ വേണമെങ്കിലും വന്നോട്ടെയെന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി വലിയ വിഷയം തന്നെയാണെന്നും, ആ പെൺകുട്ടി തന്റെ വീട്ടിലെയും പെൺകുട്ടിയാണ്. അത് നിയമപരമായതാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇങ്ങനെയുള്ള വിഷയം ബാധിക്കാൻ പാടില്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
















