ഇൻഡിഗോ വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. വിമാനങ്ങൾ റദ്ദാക്കിയതിന്റെയും വൈകിയതിൻ്റെയും വിശദീകരണവും തേടി. സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം.
എന്നാൽ ജീവനക്കാരുടെ കുറവ് കാരണമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ചെക്കിൻ സോഫ്റ്റ് വെയർ തകരാർ എയർ ഇന്ത്യ വിമാന സർവീസുകളെ ബാധിച്ചിരുന്നു എന്നും വിവരമുണ്ട്.
150 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ആയിരത്തിലേറെ വിമാനങ്ങൾ വൈകി. സർവീസ് റദ്ദാക്കുന്നതും വൈകുന്നതും കുറയ്ക്കുന്നതിനുള്ള നടപടികൾ എയർലൈനുമായി ചേർന്ന് ഡിജിസിഎ വിലയിരുത്തുന്നുണ്ടെന്ന് വാർത്താക്കുറിപ്പിൽ അധികൃതർ അറിയിച്ചു.
സാങ്കേതിക തകരാർ, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങൾ വിമാനങ്ങൾ വൈകുന്നതിനു കാരണമായെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്.
ഡൽഹിയിൽ മാത്രം ഇൻഡിഗോയുടെ 67 വിമാനങ്ങളാണ് റദ്ദാക്കിയത്. ബെംഗളൂരുവിൽ നിന്നുള്ള 32 വിമാനങ്ങളും മുംബൈയിൽ നിന്നുള്ള 22 വിമാനങ്ങളും റദ്ദാക്കിയിരുന്നു.
















