ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി കെപിസിസി സാംസ്‌കാരിക സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ് രംഗത്ത്. മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്കുവരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഷഹനാസ് വെളിപ്രടുത്തുന്നു. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫി പറമ്പിൽ എംപിയുടെ മൗനം പരിഹാസമായി തോന്നിയെന്നും അവർ പറഞ്ഞു. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്തുവിടുമെന്നും അവർ മാദ്ധ്യമങ്ങളോട് കൂട്ടിച്ചേർത്തു. പാർട്ടി നടപടികളെയും സൈബർ ആക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കി.
അതേസമയം രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസവും എം.എ ഷഹനാസ് രംഗത്തെത്തിയിരുന്നു. കർഷക സമരത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ തനിക്ക് രാഹുൽ മോശം സന്ദേശങ്ങൾ അയച്ചുവെന്നും, ഇക്കാര്യം ഷാഫി പറമ്പിൽ എംഎൽഎയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഷഹനാസ് വെളിപ്പെടുത്തി.
ഡൽഹിയിൽ നടന്ന കർഷക സമരത്തിൽ പങ്കെടുത്ത് തിരികെ വന്നതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് മോശം സന്ദേശം അയച്ചതെന്ന് ഷഹനാസ് പറയുന്നു. ‘ഒരുമിച്ച് ഡൽഹിക്ക് പോകാമായിരുന്നല്ലോ’ എന്ന തരത്തിലുള്ള സന്ദേശമാണ് രാഹുൽ അയച്ചതെന്നാണ് പ്രധാന ആരോപണം. ഇത് തികച്ചും അനുചിതവും മോശം ഉദ്ദേശ്യത്തോടെയുള്ളതുമായിരുന്നുവെന്ന് ഷഹനാസ് കൂട്ടിച്ചേർത്തു.
















