കര്‍ണാടക ഗവര്‍ണര്‍ ഥാവര്‍ചന്ദ് ഗെഹ്‌ലോതിന്റെ ചെറുമകൻ ദേവേന്ദ്ര ഗെഹ്‌ലോതിനെതിരേ സ്ത്രീധനപീഡനത്തിന് പരാതിയുമായി ഭാര്യ ദിവ്യ. സ്ത്രീധനപീഡനം കൂടാതെ കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, നാലുവയസ്സുകാരിയായ മകളെ തട്ടിയെടുക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ദേവേന്ദ്രയ്‌ക്കെതിരേ ദിവ്യ ഉന്നയിച്ചിരിക്കുന്നത്.
കുറച്ചു വർഷങ്ങളായി സ്ത്രീധനമായി അൻപതുലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവായ ദേവേന്ദ്ര ഗെഹ്‌ലോതി, ഭർത്താവിന്റെ അച്ഛൻ ജിതേന്ദ്രയും ഭര്‍ത്താവിന്റെ സഹോദരന്‍ വിശാലും ഭര്‍ത്താവിന്റെ മുത്തശ്ശി അനിതയും പീഡിപ്പിക്കുകയാണ് എന്നാണ് ദിവ്യ പരാതിയിൽ ആരോപിക്കുന്നത്. ജിതേന്ദ്ര അവിടുത്തെ മുൻ എംഎല്‍എ കൂടിയാണ്.
2018 ഏപ്രിലിൽ ആണ് ദിവ്യയും ദേവേന്ദ്രയും വിവാഹിതരാകുന്നത്. ദേവന്ദ്ര കടുത്ത മദ്യപാനിയും മയക്കുമരുന്ന് ഉപയോഗവും കൂടാതെ വിവാഹത്തിന് മുമ്പ് പല ബന്ധങ്ങളും ഉള്ള വ്യക്തിയായിരുന്നു. ഇതെല്ലം മറച്ചുവെച്ചായിരുന്നു ദിവ്യയെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. കല്യാണം കഴിഞ്ഞ നാളുകൾ മുതൽ ദേവേന്ദ്ര ദിവ്യയെ ഉപദ്രവിക്കുമായിരുന്നു. 2019-ല്‍ ഒത്തുതീര്‍പ്പ് ശ്രമമുണ്ടായെങ്കിലും മാറ്റമൊന്നും ഉണ്ടായില്ലെന്നും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തതെന്നും ദിവ്യ ആരോപിക്കുന്നു.
2021-ല്‍ ഗര്‍ഭിണിയായിരുന്ന കാലത്തും കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നെന്ന് ദിവ്യ പറയുന്നു. പട്ടിണിക്കിടുകയും മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. മകൾ ജനിച്ചിട്ടുപോലും പീഡനങ്ങൾക്ക് കുറവ് ഇല്ലായിരുന്നു. നാലുവയസ്സുള്ള മകളെ തന്റെ അടുത്തു നിന്ന് മാറ്റി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അവര്‍ക്കൊപ്പം നിര്‍ബന്ധപൂര്‍വം നിര്‍ത്തിയിരിക്കുകയാണെന്നും കുഞ്ഞിനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ദിവ്യ പറഞ്ഞു.
കുഞ്ഞിനെ കാണാൻ ആയി സ്കൂളിൽ ചെന്നപ്പോഴും ദേവേന്ദ്ര അതും തടഞ്ഞു. പറഞ്ഞ പണം കൊണ്ടുവരാതെ കുഞ്ഞിനെ കാണാൻ സാധിക്കില്ലെന്നാണ് ദേവേന്ദ്ര പറയുന്നത്. സംഭവങ്ങള്‍ നടന്നത് ഉജ്ജയിന്‍ ജില്ലയിലെ നഗ്ദയില്‍ ആയതിനാല്‍ രത്‌ലം എസ്പി അമിത് കുമാറിന് ദിവ്യ പരാതി നൽകിയിരിക്കുന്നത്.
അതേസമയം, ആര്‍ക്കും എന്ത് ആരോപണം വേണമെങ്കിലും ഉന്നയിക്കാം എന്നായിരുന്നു ദിവ്യയുടെ ഭര്‍തൃപിതാവായ ജിതേന്ദ്രയുടെ പ്രതികരണം. മാധ്യമങ്ങള്‍ക്കു മുന്നില്‍ താന്‍ തെളിവുകള്‍ നിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















