സിനിമയിൽ മാത്രമല്ല ജീവിതത്തിലും മമ്മൂക്ക ഹീറോ ആണ്. സാധാരണക്കാർക്ക് മനസറിഞ്ഞ് സഹായം ചെയ്യുന്ന നടനാണ് അദ്ദേഹം. നിരവധി നന്മകളാണ് മമ്മൂട്ടി എന്ന മനുഷ്യ സ്നേഹി ചെയ്തിരിക്കുന്നത്. പലതും പുറത്തുവരുന്നുണ്ടെങ്കിലും അക്കൂട്ടത്തിലില്ലാത്ത എത്രയോ കാര്യങ്ങൾ മമ്മൂട്ടി ചെയ്തിരിക്കുന്നു. അത്തരത്തിൽ മമ്മൂട്ടിയുടെ സഹായത്താൽ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് സന്ധ്യ ബിജു.

അടിമാലിയിലുണ്ടായ ഉരുൾപൊട്ടലിൽ ഭർത്താവിനെയും വീടും നഷ്ടപ്പെട്ട സന്ധ്യയ്ക്ക് ആശ്വാസവുമായി നടൻ മമ്മൂട്ടി. 38 ദിവസത്തെ തീവ്രചികിത്സയ്ക്ക് ശേഷം ഇന്ന് രാജഗിരി ആശുപത്രിയിൽ നിന്ന് സന്ധ്യ ഡിസ്ചാർജ് ആയി. മണ്ണിടിച്ചിലിൽ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ചികിത്സാച്ചെലവുകൾ മുഴുവനും നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ഏറ്റെടുത്തിരുന്നു.

ആശുപത്രി വിടുന്നതിന് മുൻപ് മമ്മൂട്ടിയോട് സംസാരിക്കണമെന്ന് സന്ധ്യ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞ്, മെഗാസ്റ്റാർ ഉടൻ തന്നെ ഇവരെ വിഡിയോ കോളിൽ വിളിക്കുകയായിരുന്നു. സംഭാഷണത്തിനിടയിൽ വിതുമ്പലോടെയാണ് തന്റെ ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നു എന്ന വിവരം സന്ധ്യ മമ്മൂട്ടിയെ അറിയിച്ചത്. “വിഷമിക്കണ്ട, പറ്റുന്ന പരിഹാരം ചെയ്യാം” എന്നു പറഞ്ഞ് മമ്മൂട്ടി സന്ധ്യയെ സാന്ത്വനിപ്പിച്ചു. സന്ധ്യയുടെ സുഖവിവരം അന്വേഷിച്ചുകൊണ്ടാണ് മമ്മൂട്ടി സംഭാഷണം തുടങ്ങിയത്. ‘കാലിന് വേദനയുണ്ടെങ്കിലും കുറഞ്ഞുവരുന്നുണ്ട് സാറേ’ എന്ന് സന്ധ്യ മമ്മൂട്ടിയോട് പറഞ്ഞു. ‘വിഷമിക്കേണ്ട, പറ്റുന്ന പരിഹാരം ചെയ്യാം. സമയമാകുമ്പോൾ അവർ കാലു വേറെ വെച്ചു തരും കേട്ടോ, നമുക്ക് നോക്കാം’ എന്നു പറഞ്ഞ് മമ്മൂട്ടി സന്ധ്യയെ ആശ്വസിപ്പിച്ചു.
വീടിനുള്ള അപേക്ഷ നൽകിയിട്ടുണ്ടോ എന്ന് മമ്മൂട്ടി അന്വേഷിച്ചപ്പോൾ ‘അതൊന്നും ഇല്ല സാറേ, അറിവായിട്ടില്ല’ എന്നും താൻ അടിമാലി പഞ്ചായത്തിലാണ് ഉള്ളതെന്നും സന്ധ്യ മറുപടി നൽകി. ഉരുൾപൊട്ടലിൽ ഭർത്താവിനെ നഷ്ടപ്പെടുകയും ഒരു കാൽ നഷ്ടമാവുകയും ചെയ്ത സന്ധ്യയുടെ ദുരിത ജീവിതത്തിന് മമ്മൂട്ടിയാണ് കൈത്താങ്ങായത്. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന സന്ധ്യയ്ക്ക് എല്ലാ സഹായങ്ങളും തുടരുമെന്ന് മമ്മൂട്ടി ഉറപ്പുനൽകി. സന്ധ്യയ്ക്ക് ആത്മവിശ്വാസം നൽകിയാണ് മമ്മൂട്ടി സംഭാഷണം അവസാനിപ്പിച്ചത്.
















