ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വഹിച്ച പങ്ക് കണക്കിലെടുത്ത് അദ്ദേഹത്തിന് നൊബേൽ സമ്മാനം നൽകണമെന്ന് പെന്റഗണിലെ മുൻ ഉദ്യോഗസ്ഥൻ മൈക്കിൾ റൂബിൻ അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് റൂബിൻ ഈ നിർണ്ണായക പ്രസ്താവന നടത്തിയത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ ഇന്ത്യയിൽ നടത്തിയ ദ്വിദിന സന്ദർശനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചകളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചിരുന്നു. എണ്ണ, എണ്ണ സംസ്‌കരണം, പെട്രോ കെമിക്കൽ സാങ്കേതികവിദ്യ തുടങ്ങിയ സുപ്രധാന മേഖലകളിലെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ഇരു രാജ്യങ്ങളും തമ്മിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
റഷ്യയുടെ കാഴ്ചപ്പാടിൽ, പുതിന്റെ ഈ സന്ദർശനം അങ്ങേയറ്റം ക്രിയാത്മകമാണ് എന്നാണ് റൂബിൻ നിരീക്ഷിക്കുന്നത്. ലോകത്ത് മറ്റൊരിടത്തും ലഭിക്കാൻ സാധ്യതയില്ലാത്ത ആദരവാണ് ഇന്ത്യ, പുതിന് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെയും റഷ്യയെയും ഒരുമിപ്പിച്ചു കൊണ്ടുവരാൻ സഹായിച്ച രീതിയുടെ പേരിൽ ട്രംപിന് ഒരു നൊബേൽ പുരസ്‌കാരത്തിന് അർഹതയുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി റൂബിൻ കൂട്ടിച്ചേർത്തു. അതേസമയം, ഒപ്പുവെച്ച ധാരണാപത്രങ്ങളിൽ എത്രയെണ്ണം യഥാർത്ഥത്തിൽ ഫലപ്രാപ്തിയിലെത്തും എന്നതിനെക്കുറിച്ച് അദ്ദേഹം ആശങ്കയും പ്രകടിപ്പിച്ചു.
”താൽപര്യങ്ങൾ ശരിക്കും ഒത്തുചേർന്നതിന്റെ ഫലമായി ഇപ്പോൾ രൂപംകൊണ്ട തീരുമാനങ്ങൾ എത്രയുണ്ട്? പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയെയും പ്രസിഡന്റ് ട്രംപ്, കൂടുതൽ വിശാലമായി പരിഗണിച്ചതിലുള്ള വിദ്വേഷംകൊണ്ട് രൂപംകൊണ്ടത് എത്രയുണ്ട്?” എന്നും മൈക്കിൾ റൂബിൻ ചോദ്യമുയർത്തി.
















