വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, നടൻ മമ്മൂട്ടി നായകനായ പുതിയ ചിത്രം ‘കളങ്കാവലി’നെ പ്രശംസിച്ച് രംഗത്ത്. സിനിമയെ ‘ധീരമായ പരീക്ഷണം’ എന്ന് വിശേഷിപ്പിച്ച മന്ത്രി, മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഈ സിനിമയെ ധൈര്യമായി ചേർക്കാമെന്നും അഭിപ്രായപ്പെട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ചിത്രത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
മമ്മൂട്ടിയുടെയും വിനായകന്റെയും പ്രകടനത്തെ എടുത്തുപറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്. “നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് ‘കളങ്കാവലി’ൽ കണ്ടത്,” അദ്ദേഹം കുറിച്ചു.
കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂട്ടിയുടെ ധൈര്യത്തെയും അർപ്പണബോധത്തെയും മന്ത്രി അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അതിസൂക്ഷ്മമായ ഭാവഭേദങ്ങൾ കൊണ്ട് മമ്മൂട്ടി തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, നടൻ വിനായകന്റെ പ്രകടനത്തെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പച്ചയായ മനുഷ്യജീവിതങ്ങളെ അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാനുള്ള വിനായകന്റെ കഴിവ് അപാരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മമ്മൂട്ടിക്കൊപ്പം ഒട്ടും പിന്നിലല്ലാതെ ‘കട്ടയ്ക്ക്’ നിൽക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവെച്ചതെന്നും പോസ്റ്റിൽ പറയുന്നു.
ശക്തമായ പ്രമേയവും മികച്ച അവതരണവും കൊണ്ട് ‘കളങ്കാവൽ’ പ്രേക്ഷകമനസ്സിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ നല്ല സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. “നല്ല സിനിമകൾ വിജയിക്കട്ടെ” എന്ന് ആശംസിച്ചുകൊണ്ടാണ് മന്ത്രി വി. ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
നവാഗതനായ ജിതിൻ കെ. ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
‘കളങ്കാവൽ’: ധീരമായ പരീക്ഷണം
മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേയ്ക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേർത്തുവെക്കാവുന്ന ഒന്നാണ് ഈ ചിത്രം.
നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് ‘കളങ്കാവലി’ൽ കണ്ടത്. കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്കയുടെ ധൈര്യവും അർപ്പണബോധവും അത്ഭുതപ്പെടുത്തുന്നു. അതിസൂക്ഷ്മമായ ഭാവഭേദങ്ങൾ കൊണ്ട് അദ്ദേഹം തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കി.
അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് വിനായകന്റെ പ്രകടനം. പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരമാണ്. മമ്മൂക്കയ്‌ക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവെച്ചിരിക്കുന്നത്.
ശക്തമായ പ്രമേയവും മികച്ച അവതരണവും കൊണ്ട് ‘കളങ്കാവൽ’ പ്രേക്ഷകമനസ്സിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ല. ഈ നല്ല സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
നല്ല സിനിമകൾ വിജയിക്കട്ടെ.
















