രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജി പിൻവലിച്ചു. അഡീഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നിലനിൽക്കെ, ഒരേസമയം രണ്ട് ഹർജികൾ ഫയൽ ചെയ്തത് പ്രോസിക്യൂഷൻ ശക്തമായി എതിർത്തതിനെ തുടർന്നാണ് ഈ നടപടി.
പ്രതിയുടെ ഈ പ്രവൃത്തി നിയമവ്യവസ്ഥയെ അവഹേളിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ സെഷൻസ് കോടതിയിലെ ഹർജി പിൻവലിക്കാൻ രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകർ തീരുമാനിച്ചത്.
സൈബർ പോലീസിൻ്റെ അറസ്റ്റിന് ശേഷം ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിൻ്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം നിരാഹാര സമരത്തിലായിരുന്നതിനാലാണ് ആരോഗ്യനില വഷളായത്. ഇന്നലെ ഉച്ചയോടെ പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് മടക്കി അയക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, വിശദമായ പരിശോധനകൾക്ക് ശേഷം നില മോശമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.
കേസിൽ നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുൽ ഈശ്വറിനെ പൂജപ്പുര ജയിലിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെ വെച്ച് നിരാഹാര സമരം ആരംഭിച്ചതോടെയാണ് അദ്ദേഹത്തെ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിനാണ് സൈബർ പോലീസ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
















