പ്രണയം എന്നാല്‍ ക്യാന്‍സറാണ്. കാരണം, മരുന്നു കഴിക്കുന്തോറും മാറിയെന്നു വിചാരിക്കുന്ന ക്യാന്‍സര്‍ പിന്നീടെപ്പോഴെങ്കിലും വീണ്ടും തലപൊക്കി വരും. അത് നമ്മുടെ ജീവന്‍ അപഹരിച്ച് കടന്നു പോകുന്നതു വരെ തുടരുകയും ചെയ്യും. പ്രണയവും ഇങ്ങനെയാണ്. ഒരിക്കല്‍ പ്രണയിച്ചവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം തമ്മില്‍ കണ്ടുമുട്ടിയാല്‍ വീണ്ടും ആ പഴയ പ്രണയാതുരമായ ഓര്‍മ്മകള്‍ തികട്ടി വരും. പിന്നെ, പൂര്‍വ്വാധികം ശക്തമായി വീണ്ടും പ്രണയിക്കാന്‍ ശ്രമിക്കുമെന്നതില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്. സ്വന്തം ജീവന്‍ അപഹരിക്കുന്നതു വരെയും അത് തുടരുകയും ചെയ്യും. പ്രണയമെന്നത് ശരിക്കുമൊരു രോഗം തന്നെയാണ്. ജീവന്‍ നഷ്ടപ്പെടാന്‍ പാകത്തിനുള്ള കടുത്ത രോഗം. കണ്ണൂരില്‍ ഉണ്ടായ ഒരു പഴയകാല പ്രണയത്തിലെ രണ്ട് ഇരകളുടെ കേസ് ഡയറിയും ഇങ്ങനെ തന്നെയാണ് അവസാനിക്കുന്നത്.
കാമുകിയെ മൃഗീയമായി കൊലപ്പെടുത്തിയ ശേഷം കാമുകല്‍ തൂങ്ങി മരിച്ചു. പിരിയാനാകാത്ത വിധം പ്രണയിച്ചതാണ് ഇരുവരും ചെയ്ത തെറ്റ്. ഈ കേസില്‍ ആരെയും അറസ്റ്റു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ അവിഹിത പ്രണയത്തെ സാധൂകരിക്കുന്നതായിരുന്നു. കണ്ണൂരിലെ അവിഹിത പ്രണയ കൊലപാതകവും ആത്മഹത്യയും സംഭവിക്കാന്‍ വഴിയൊരുക്കിയത് ഒരു സ്‌കൂള്‍ റീ യൂണിയനാണ്. ഈ കഥയിലെ നായകന്‍ സുദര്‍ശന പ്രസാദാണ്. നായിക അനിലയും. റീ യൂണിയനില്‍ അവിടെ വെച്ചുകണ്ട പഴയ പ്രണയിനിയോട് വാതോരാതെ സംസാരിച്ചും, പഴയ കാര്യങ്ങള്‍ പറഞ്ഞ് ഭ്രമിപ്പിച്ചുമൊക്കെ ഇരുവരും പഴയ വഴികളിലൂടെ തിരിച്ചു നടക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ പഴയകാല പ്രണയിതാക്കള്‍ക്ക ഇടയില്‍ വീണ്ടും പ്രണയംപൂത്തപ്പോള്‍ അവരുടെ ബന്ധം കൂടുതല്‍ ശക്തമായി. ഈ ബന്ധം രണ്ട് കുടുംബങ്ങളുടെ തകര്‍ച്ചയിലേക്കും ഒടുവില്‍ ദാരുണമായ മരണത്തിലേക്കും നയിച്ച സംഭവമാണ് കണ്ണൂരിലെ സുദര്‍ശന പ്രസാദിന്റെയും അനിലയുടെയും ജീവിത കഥ. സ്‌കൂള്‍ പഠനകാലത്ത് പ്രണയിതാക്കളായിരുന്നു ഇവര്‍. ഒരുമിച്ച് ഭക്ഷണം കഴിക്കല്‍, ഒരുമിച്ചു നടക്കല്‍, ഹോം വര്‍ക്ക് പരസ്പരം എഴുതി കൊടുക്കല്‍, ഒരു ബെഞ്ചില്‍ ഇരിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ഒരുമിച്ച്. എന്തിനും ഏതിനും അനിലയ്ക്ക് സുദര്‍ശന പ്രസാദിനെ വേണം. നേരെ തിരിച്ചും അങ്ങനെ തന്നെ. അന്നേ സ്‌കൂളിലും ക്ലാസ്സിലെ കുട്ടികള്‍ക്കും ഇരുവരുടെയും സ്‌നേഹ ബന്ധം അറിയാമായിരുന്നു.
എന്നാല്‍, സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞതോടെ അനില ഉപരിപഠനത്തിനായി പയ്യന്നൂരിലേക്ക് പോയി. ഇതോടെ സുദര്‍ശന പ്രസാദ് ഒറ്റയ്ക്കായി. വിളിക്കാനോ കാണാനോ മിണ്ടാനോ ഒന്നിനും പറ്റാതെ ആയതോടെ ഇരുവരും രണ്ടു വ്യക്തികളായി വളര്‍ന്നു. ഇരുവരും വേറെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടു കുടുംബങ്ങള്‍ രണ്ടിടങ്ങളില്‍ ആയതുകൊണ്ട് പഴയ പ്രണയമോ, പരിചയമോ പുതുക്കാന്‍ അവസരങ്ങളും കിട്ടിയില്ല. ഇതിനിടെ കുട്ടികളുമായി. ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ വീതമാണ് ഉണ്ടായിരുന്നത്. 2006ല്‍ ഇറങ്ങിയ ലാല്‍ജോസിന്റെ ക്ലാസ് മേറ്റ്‌സ് സിനിമ കലാലയങ്ങളിലും സ്‌കൂള്‍ അന്തരീക്ഷത്തിലും പുതിയൊരു മാറ്റം സൃഷ്ടിച്ചു. പഴയ സഹപാഠികളെ വീണ്ടും കാണാന്‍ പറ്റുന്ന ഒരു റീ യൂണിയന്‍ ട്രെന്റ്.
ഈ ട്രെന്റ് 2006നു ശേഷം കേരളത്തിലാകെ അലയടിച്ചു. അങ്ങനെ സുദര്‍ശന പ്രസാദും അനിലയും പഠിച്ച സ്‌കൂളുകാരും റീ യൂണിയന്‍ പ്ലാന്‍ ചെയ്തു. പഠിച്ചു പോയ എല്ലാ വിദ്യാര്‍ത്ഥികളെയും പഠിപ്പിച്ചിരുന്ന അധ്യാപകരെയും അനധ്യാപകരെയും റീ യൂണിയന് സ്‌കൂള്‍ മാനേജ്‌മെന്റ് വിളിച്ചു. അങ്ങനെ 2023ല്‍ റീ യൂണിയന്‍ വിജയകരമായി നടന്നു. ഈ സ്‌കൂള്‍ റീയൂണിയനാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. സുദര്‍ശന പ്രസാദും അനിലയും തങ്ങളോടൊപ്പം പഠിച്ചവരെയും, പഠപ്പിച്ച അധ്യാപകരെയും കാണാന്‍ ഓടിയെത്തി. പക്ഷെ, അവര്‍ പരസ്പരം കണ്ടതോടെ സ്‌കൂളിലെ മറ്റു കാര്യങ്ങളെല്ലാം മറന്നു. തങ്ങളുടെ പഴയ പ്രണയത്തെയും അതിലേക്കു നയിച്ച നടപ്പും ഇരിപ്പുമെല്ലാമായി അവരുടെ ചര്‍ച്ചകള്‍. ഒരുവേള വീണ്ടും ആ പഴയ സ്‌കൂള്‍ കുട്ടികളായോ എന്നുപോലും ഇരുവരും ചിന്തിച്ചുപോയി.
പിരിയാന്‍ നേരം ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും സൗഹൃദം പുതുക്കുകയും ചെയ്തു. ഫോണ്‍ നമ്പര്‍ കിട്ടിയതോടെ ഇരുവരും നിരന്തരം വിളിക്കാന്‍ തുടങ്ങി. നേരിട്ടുള്ള അടുപ്പത്തേക്കാള്‍ അവര്‍ ഫോണിലൂടെ അടുത്തു. ഇതിനിടയില്‍ അനിലയും കുടുംബവും സുദര്‍ശന പ്രസാദിന്റെ വീടിനടുത്തുള്ള കോയിപ്രയിലേക്ക് താമസം മാറി. ഈ മാറ്റം തന്നെ സാധ്യമാക്കിയത്. ഇവരുടെ ഫോണ്‍ വിളികളിലൂടെ ഉണ്ടായ പ്രണയമായിരുന്നു. ഇത് പിന്നീടാണ് അനിലയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് മനസ്സിലായത്. അടുത്തടുത്തു താമസം ആയതോടെ ഇവര്‍ തമ്മിലുള്ള അടുപ്പം കൂടുതല്‍ ശക്തമാകാന്‍ കാരണമായി. പഴയ പ്രണയം വീണ്ടും ശക്തമായ പ്രണയമായി വളര്‍ന്നു. ഇതോടെ രഹസ്യമായി തുടങ്ങിയ പ്രണയം നാട്ടുകാര്‍ക്ക് മനസ്സിലാകാന്‍ തുടങ്ങി. പ്രണയം നാട്ടില്‍ ചര്‍ച്ചാവിഷയമായി.
അനിലയുടെ വീട്ടുകാരും ഇതറിഞ്ഞു. തുടര്‍ന്ന് അനിലയുടെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് സുദര്‍ശന പ്രസാദിനെ വിലക്കുകയും താക്കീതും ചെയ്തു. അനിലയുടെ ഭര്‍ത്താവ് സ്ത്രീ വിഷയത്തില്‍ വഴിയില്‍ തടഞ്ഞ് വിലക്കിയെന്ന് സുദര്‍ശന പ്രസാദിന്റെ ഭാര്യ അറിഞ്ഞു. ആകെ നാണക്കേടായ സംഭവത്തിന്റെ പേരില്‍ സുദര്‍ശന പ്രസാദും ഭാര്യയും തമ്മില്‍ വാക്കുകതര്‍ക്കമായി വഴക്കായി. തുടര്‍ന്ന് സുദര്‍ശന പ്രസാദിന്റെ ഭാര്യ കുട്ടികളുമായി അവരുടെ സ്വന്തം വീട്ടിലേക്ക് പോയി. ബന്ധം വേര്‍പിരിയാമെന്ന ഘട്ടംവരെ എത്തി. സുദര്‍ശന പ്രസാദിന്റെ കുടുംബജീവിതം തകര്‍ന്നു. എങ്കിലും അനിലയുടെ ബന്ധം ഉള്ളതു കൊണ്ട് സുദര്‍ശന പ്രസാദിന് കുലുക്കമുണ്ടായില്ല. അങ്ങനെ അനിലയുമായി ജീവിക്കാന്‍ കഴിയുമോ എന്ന ആശയം സുദര്‍ശന പ്രസാദ് മുന്നോട്ടുവെച്ചു.
ഇതിനോട് അനില ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും സുദര്‍ശന പ്രസാദിനോടുള്ള പ്രണയം കൊണ്ട് സമ്മതിച്ചു. 2024 മെയ് 4-ാം തീയതി ശനിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ ജോലിക്കെന്ന് പറഞ്ഞ് അനില വീട്ടില്‍ നിന്നിറങ്ങി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ജോലി സ്ഥലത്തെത്തിയ അനില, കുട്ടികള്‍ക്ക് സുഖമില്ലാത്തതിനാല്‍ അവധി വേണമെന്ന് തൊഴിലുടമയെ അറിയിച്ച് മുങ്ങി. ശേഷം സുദര്‍ശന പ്രസാദിനൊപ്പം പോവുകയായിരുന്നു. വൈകുന്നേരമായിട്ടും ജോലിക്കായി പോയ അനില തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും സഹോദരനും പെരിങ്ങോം പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പിറ്റേന്ന് പുലര്‍ച്ചെ സുദര്‍ശന പ്രസാദിനെ വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, നാട്ടുകാരന്റെ മൊഴി നിര്‍ണ്ണായകമായി. സുദര്‍ശന പ്രസാദിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള അന്നൂരിലെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ഇവര്‍ ബൈക്കില്‍ പോകുന്നത് കണ്ടുവെന്നാണ് നാട്ടുകാരന്‍ നല്‍കിയ മൊഴി. പോലീസ് ആ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ അനിലയുടെ മൃതദേഹം കണ്ടെത്തി. മുഖം വികൃതമാക്കിയും ശരീരം മുഴുവന്‍ മര്‍ദ്ദനമേല്‍പ്പിച്ച നിലയിലുമായിരുന്നു മൃതദേഹം.
അനിലയുടെ ബാഗില്‍ നിന്ന് വസ്ത്രങ്ങള്‍ കണ്ടെടുത്തതിലൂടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നതായി പോലീസ് അനുമാനിക്കുന്നു.
എന്നാല്‍, ഉച്ചയ്ക്ക് മക്കളെ ഫോണില്‍ വിളിച്ചശേഷം അനിലയ്ക്ക് മനംമാറ്റം ഉണ്ടായിട്ടുണ്ടാകാം. മക്കളെ ഓര്‍ത്ത് അനില പിന്മാറാന്‍ ശ്രമിച്ചതാകാം പ്രകോപനത്തിന് കാരണം. അനില പിന്മാറിയാല്‍ തന്റെ ജീവിതം പൂര്‍ണ്ണമായും തകരുമെന്ന ചിന്തയില്‍ സുദര്‍ശന പ്രസാദ്, അനിലയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം. അതു തന്നെയാണ് സംഭവിച്ചതും. മറ്റാരെഹ്കിലും ആക്രമിച്ചതാണെങ്കില്‍ സുദര്‍ശന പ്രസാദി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലായിരുന്നു. കീഴടങ്ങിയാല്‍ മതിയായിരുന്നു. പക്ഷെ, കൃത്യം ചെയ്തത് സുദര്‍ശ പ്രസാദ് തന്നെയാണ്. റീയൂണിയനുകള്‍ എങ്ങനെയാണ് ചിലപ്പോഴെങ്കിലും വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നത് എന്നതിന്റെ നേര്‍സാക്ഷ്യമായി ഈ സംഭവം.
CONTENT HIGH LIGHTS; Old love blossoms again through reunion: Running away, leaving family and children behind; Love ends in murder and suicide
















